ചെന്നൈ: വേർപിരിഞ്ഞ ഭർത്താവ് കുട്ടിയെ കാണാനെത്തുമ്പോൾ ചായയും പലഹാരവും നൽകി അതിഥിയായി കണക്കാക്കണമെന്ന കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
ഒരാൾ മറ്റൊരാളോട് എങ്ങനെ പെരുമാറണമെന്ന് നിർദേശിക്കുന്ന ഉത്തരവ് ഉചിതമല്ലെന്ന് ജസ്റ്റീസ് പരേഷ് ഉപാധ്യായയും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം നേടിയ ഭർത്താവ് മകളെ കാണാനനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് മക്കളുടെ മുന്നിൽ അച്ഛനും അമ്മയും സ്നേഹത്തോടെ പെരുമാറണമെന്ന് ജസ്റ്റീസ് കൃഷ്ണൻ രാമസ്വാമിയുടെ ഏകാംഗ ബെഞ്ച് നിർദേശിച്ചത്.
അച്ഛൻ കാണാനെത്തുമ്പോൾ ചായയും ഭക്ഷണവും നൽകണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിർദേശിച്ചിരുന്നു.
പത്തുവയസ് മാത്രമുള്ള മകളുടെ മുന്നിൽവച്ച് മോശമായി പെരുമാറിയാൽ കർശന നടപടി നേരിടേണ്ടിവരുമെന്ന് ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഈ വിധിക്കെതിരേ യുവതി നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻബെഞ്ച് ഉത്തരവ്. ഗുരുഗ്രാമിൽ ജോലികിട്ടിയ തനിക്ക് മുൻഭർത്താവിന് മകളെ കാണാൻ എപ്പോഴും അവസരം ഒരുക്കാനായെന്നു വരില്ലെന്ന് അവർ ഹർജിയിൽ പറഞ്ഞിരുന്നു.