തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ആർടിപിസിആർ ലാബുകൾ സജ്ജമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇതിനായി സ്വകാര്യ കന്പനിക്ക് ടെണ്ടർ നൽകി നടപടികൾ പുരോഗമിക്കുന്നു.
നിലവിൽ സർക്കാർ – സ്വകാര്യ ലാബുകളിൽ പരിശോധന ഫലം വൈകുന്നതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് കൂടുതൽ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നത്.
ഒരു ആർടിപിസിആർ ടെസ്റ്റിന് 448 രൂപയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിശോധന ഫലത്തിൽ വീഴ്ച ഉണ്ടായാലും 24 മണിക്കൂറിനകം ഫലം നൽകിയില്ലെങ്കിലും ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ലാബുകൾ ആരോഗ്യവകുപ്പ് സജ്ജമാക്കുന്നത്.
സർക്കാർ ലാബുകളിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം അവിടെ ലഭിച്ചിട്ടുള്ള സാംപിളുകളും മൊബൈൽ ലാബുകളിൽ പരിശോധന നടത്തി ഫലം ഉടൻ ജനങ്ങൾക്ക് നൽകാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.