ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നി റ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവരില്‍ ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്.
രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്. രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു. ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ:
ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ് , സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.