മോസ്കോ: വടക്കുകിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ജനങ്ങളോട് മേഖലയിൽനിന്നു ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രാദേശിക ഭരണകൂടം പറഞ്ഞു. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 128 കിലോമീറ്റർ കിഴക്കായി 10 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റഷ്യൻ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ പ്രാദേശിക വിഭാഗം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയിട്ടാണ് രേഖപ്പെടുത്തിയത്. കുറഞ്ഞത് അഞ്ച് തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.
അടുത്തുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്നറിയപ്പെടുന്ന ഭൂകമ്പ മേഖലയിലാണ് കംചത്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ജൂലൈയിൽ പ്രദേശത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പം സുനാമിക്ക് കാരണമാവുകയും ഒരു തീരദേശ ഗ്രാമത്തിന്റെ ഭാഗം കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു.