ഇരിട്ടി: കേരള -കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ ഇന്നും കാട്ടാനയിറങ്ങി ഭീതി വിതച്ചു. ഇന്ന് പുലർച്ചെ എത്തിയ കാട്ടാന സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റം വരെ എത്തുകയും ചെയ്തു.
പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. വീടുകളുടെ മുറ്റത്ത് എത്തിയ കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചു. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്.
ആന എത്തിയതിനു സമീപത്താണ് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനം വകുപ്പ് പറയുന്നത്. അക്രമകാരിയായ ഒറ്റക്കൊമ്പൻ ഉൾപ്പെടെയുള്ള ആനകളാണ് ഇതുവഴി ചുറ്റിക്കറങ്ങുന്നത്. കർണാടക അതിർത്തിയോടു ചേർന്ന് കേരള അതിർത്തിയിൽ 400 മീറ്റർ ഭാഗമാണ് സോളാർ തൂക്കുവേലി സ്ഥാപിക്കാൻ ഉള്ളത്.
ഇതുവഴി ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി കാട്ടാനയുടെ ഭീതി തുടരുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് തുടരുന്നു.
കേരളത്തിന്റെ കൃഷിഭൂമിയിൽ കാട്ടാനകൾ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.