കോഴിക്കോട്: സ്വകാര്യബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൈമ്പാലം പള്ളിപ്പുറം മനിയിൽതൊടിയിൽ ഷിബിൻ ലാലി(മനു -35)നെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നു പിടികൂടിയ ഷിബിൻ ലാൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇയാളിൽനിന്ന് 55,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പണം കണ്ടെത്താൻ ഷിബിൻ ലാലിന്റെ പാലക്കാടുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ഭാര്യാമാതാവിന്റെ പേരിൽ പാലക്കാട്ടുള്ള ഭൂമിയിൽ ഷിബി ലാൽ വീട് നിർമിക്കുന്നുണ്ട്. നിർമാണത്തിന്റെ ചെലവിലേക്കായി പണം കൈമാറിയോ എന്നും, വ്യക്തികൾക്കുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നുണ്ടോയെന്നും അന്വേഷിക്കും. ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരെ വിളിച്ച് വീണ്ടും മൊഴിയെടുക്കും.
പന്തീരാങ്കാവ് -മണക്കടവ് റോഡിൽ അക്ഷയ ഫൈനാൻസിയേഴ്സിന് മുന്നിൽ ബുധനാഴ്ച പകൽ ഒന്നോടെയാണ് ബാങ്ക് ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷം രൂപയുമായി ഷിബിൻലാൽ രക്ഷപ്പെട്ടത്.അതേസമയം 40 ലക്ഷത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷിക്കുന്നുണ്ട്.