വാഷിംഗ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ).
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വീണ്ടും 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധി ഉയർത്തുന്നത്.
തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ തുടങ്ങിയ മേഖലകളെയാണ് ഇത് സാരമായി ബാധിക്കാൻ സാധ്യതയുള്ളത്. ഈ നീക്കം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കു കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ നേരിട്ട് ബാധിച്ചെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡിജി അജയ് സഹായ് പറഞ്ഞു.
ഈ അധിക പ്രഹരം കയറ്റുമതിക്കാർക്ക് ദീർഘകാല ഇടപാടുകാരെ നഷ്ടപ്പെടുത്താനിടയാക്കുമെന്നും ആഭ്യന്തര കയറ്റുമതിക്കാർക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും സഹായ് പറഞ്ഞു.