പാലക്കാട്: ഷൊർണൂരിൽ 14 വയസുകാരനെ മർദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തു. ചേലക്കര പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.
ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നിൽ വാടകയ്ക്ക് താമസിക്കുന്ന 14 കാരനാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മർദനമേറ്റത്. മർദനമേറ്റ പതിനാലുകാരനും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തായാണ് പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്.
രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി കല്ലെറിയുന്നെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പോലീസുകാരി തന്നെ മർദിച്ചതെന്ന് കുട്ടിയും പ്രതികരിച്ചു. സംഭവത്തില്‍ ഷോർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.