കൊച്ചി: ആഴങ്ങളില്‍ മുങ്ങി ജീവന്‍രക്ഷാദൗത്യം നടത്താന്‍ സംസ്ഥാനത്തെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്ര(ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ് ട്രെയിനിംഗ് ഇന്‍ വാട്ടര്‍ റെസ്ക്യൂ – ഐഎടിഡബ്ല്യൂആര്)ത്തിന് വേണ്ടത്ര സൗകര്യങ്ങളില്ല. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ 63 വര്‍ഷം കാലപ്പഴക്കമുള്ള ഇരുനിലക്കെട്ടിടത്തിലാണ് നിലവില്‍ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ബലക്ഷയമുണ്ട്.
2020 ല്‍ പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് നിരവധി നേട്ടങ്ങള്‍ മുങ്ങിയെടുത്ത ഈ സേനാവിഭാഗത്തോടുള്ള അധികൃതരുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ ആസ്ഥാന കേന്ദ്രം. പൈതൃക സംരക്ഷണമേഖലയായതിനാല് ഇവിടെ കെട്ടിട പുനര്‍ നിര്‍മാണത്തിന് അനുമതിയില്ല. ഫോര്‍ട്ട് കൊച്ചി സാന്താക്രൂസ് ബസലിക്കയോട് ചേര്‍ന്ന് 66 സെന്റിലുള്ള പരിശീലന കേന്ദ്രത്തില്‍ 21 സ്ഥിരം ജീവനക്കാരും ഇവിടെ പരീശിലനം പൂര്‍ത്തിയാക്കിയ ശേഷം ട്രെയിനര്‍മാരായി എത്തുന്ന 30 പേരുമാണ് ഉള്ളത്.
സ്കൂബ സെറ്റുകള്‍ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും ഇവിടെതന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. പരിമിതമായ സൗകര്യങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പഴയ ഉപകരണങ്ങളും നശിക്കുകയാണ്. എട്ട് ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടം പുതുക്കി പണിയാനുള്ള ശ്രമം നടന്നെങ്കിലും ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുടെ സ്റ്റേ വന്നു. പരിശീലനകേന്ദ്രം കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റുന്നതിനായി ഉന്നതാധികാരികളുടെ അനുമതിക്കായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി.
2018 ലെ പ്രളയത്തിനുശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനത്തെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ പ്രാപ്തമാക്കുന്നതിനായാണ് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പ് 2020 ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം തുടങ്ങിയത്. ഫയര്‍ഫോഴ്സ് ട്രെയിനിംഗ് സെന്റര്‍ തൃശൂരിലേക്ക് മാറ്റിയപ്പോഴാണ് ആ കെട്ടിടം ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രമാക്കി മാറ്റിയത്.
ബേസിക്, അഡ്വാന്‍സ്ഡ് കോഴ്സുകളിലൂടെ വിവിധ ജില്ലകളില്‍ നിന്നുള്ള 300 ലധികം ഉദ്യോഗസ്ഥര്‍ ഇതിനകം ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി. 21 ദിവസത്തിനുള്ളില്‍ ഡൈവിംഗ് പ്രാവീണ്യം മെച്ചപ്പെടുത്തുന്ന, 18 മീറ്റര്‍ വരെ ഡൈവിംഗ് പ്രാപ്തമാക്കുന്നതാണ് ബേസിക് ഓപ്പണ്‍ വാട്ടര്‍ കോഴ്സ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 28 മീറ്റര്‍ താഴ്ചയില്‍ വരെ ഡൈവ് ചെയ്യാന്‍ പരിശീലിപ്പിക്കുന്ന അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ കോഴ്സ് പത്തു ദിവസത്തേതാണ്.
നിലവില്‍ ഫോർട്ട് കൊച്ചി സെന്ററിലെ ചെറിയ സ്വിമ്മിംഗ് പൂളില്‍ പ്രാഥമിക പരിശീലനം നടത്തിയ ശേഷം ആലുവ പെരിയാറില്‍ പരിശീലനം നടത്തും. ഡീപ്പ് ഡൈവിംഗിനായി തിരുവാണിയൂര്‍ ചീരക്കാട്ടുപാറയിലുള്ള 30 മീറ്റര്‍ താഴ്ചയുള്ള ക്വാറിയിലാണ് പരിശീലനം നടത്തുന്നത്. സെര്‍ച്ചിംഗ് രീതികള്‍ ഉള്‍പ്പെടെ 28 മീറ്റര്‍ താഴ്ചയിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
ഒരു ബാച്ചില്‍ 15 പേര്‍ക്ക് പരിശീലനം നല്കാന് 50 ഓളം ഉദ്യോഗസ്ഥരാണ് ഉള്ളത്. നാവികസേന സ്കൂബാ ട്രെയിനിംഗ് സെന്ററിന് സ്വന്തമായി സ്വിമ്മിംഗ് പൂള്, പത്തു മീറ്റര്‍ താഴ്ചയില്‍ ഭൗമോപരിതലത്തില്‍ നിര്‍മിച്ചിരിക്കുന്ന ഡൈവിംഗ് വെല്‍ എന്നിവയുണ്ട്. ഇത്തരം സംവിധാനത്തോടെ സൗകര്യങ്ങളുള്ള മറ്റൊരിടം അഗ്നിരക്ഷാ സേനയ്ക്കും വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.