വംശത്തിനും വര്‍ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം ! ലോക്ക് ഡൗണിനെത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനായില്ല; വീട്ടു ജോലിക്കാരിയ്ക്ക് അന്ത്യ കര്‍മം ചെയ്ത് ഗൗതം ഗംഭീര്‍…

ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്‍.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഗംഭീര്‍ തന്നെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീര്‍, അന്ത്യകര്‍മങ്ങള്‍ താന്‍തന്നെ നിര്‍വഹിച്ച കാര്യം വെളിപ്പെടുത്തി.

ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വര്‍ഷമായി ഗംഭീറിന്റെ വീട്ടില്‍ ജോലികളില്‍ സഹായിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിനിയാണ് 49കാരിയായ സരസ്വതി.

ദീര്‍ഘനാളായി പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരണമടഞ്ഞത്.

മൃതദേഹം ലോക്ക് ഡൗണിനിടെ ഒഡീഷയിലേക്ക് കൊണ്ടു പോകുന്നത് നടപ്പുള്ള കാര്യമല്ലെന്നു തിരിച്ചറിഞ്ഞ് മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു.

സരസ്വതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഗംഭീറിന്റെ കുറിപ്പ് ഇങ്ങനെ…’എന്റെ കുഞ്ഞുമക്കളുടെ എല്ലാ കാര്യങ്ങളും ഇത്രകാലം നോക്കിയത് അവരെ വെറും വീട്ടുജോലിയായി മാത്രം കാണാനാകില്ല.

അവര്‍ എന്റെ കുടുംബാംഗമായിരുന്നു. അവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടത് എന്റെ കര്‍ത്തവ്യമായിത്തന്നെ കാണുന്നു. വംശത്തിനും വര്‍ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം.

നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ അതു മാത്രമാണ് മാര്‍ഗം. ഇന്ത്യയെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പവും അതാണ്. ഓം ശാന്തി!’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

Related posts

Leave a Comment