ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. ബഹിരാകാശ യാത്രയ്ക്കിടെ നല്കിയ ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അത്യപൂര്‍വ യാത്രാനുഭവം വിവരിച്ചത്. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു.
ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതുപോലുള്ള അവസ്ഥയാണ് ഇപ്പോഴെന്നും ശുഭാംശു പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്തു “ബഹിരാകാശത്തുനിന്നു നമസ്കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാനമുഹൂര്ത്തമെന്നും ശുഭാംശു പറഞ്ഞു.
“ശൂന്യതയിൽ ഒഴുകിനടക്കുന്ന അവസ്ഥ, അതു പറഞ്ഞറിയിക്കാൻ കഴിയാനാകാത്ത അനുഭവമാണ്. അതിശയകരമായ ഒരു അനുഭൂതി. ശൂന്യതയിലേക്ക് കുതിച്ചപ്പോള്‍ ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ല. ഇതു സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം നേട്ടമല്ല. കൂട്ടായ നേട്ടമാണ്, നാട്ടിലുള്ള നിരവധി ആളുകൾ പങ്കാളികളായ നേട്ടം”-ശുഭാംശു പറഞ്ഞു.
“പ്രത്യക്ഷത്തിൽ, ഞാനിവിടെ ധാരാളം ഉറങ്ങുന്നുണ്ടായിരുന്നു.
ഞാൻ ഇപ്പോഴും പൂജ്യം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയാണ്. നടക്കാൻ പഠിക്കുന്ന, ചലിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും എങ്ങനെയെന്ന് മനസിലാക്കുന്ന ഒരു കുഞ്ഞിനെപ്പോലെ. പക്ഷേ ഞാൻ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നു. ഇതുവരെയുള്ളത് രസകരവും അതിശയകരവുമായ ഒരു സമയമായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്തതായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.
“വലിയ അഭിമാനം തോന്നുന്നു. എന്റെ തോളിലെ ത്രിവർണ പതാക രാജ്യം മുഴുവൻ എന്റെ കൂടെയുണ്ടെന്ന് ഓർമിപ്പിക്കുന്നു. ഈ യാത്രയില്‍ ഞാൻ അഭിമാനിക്കുന്നതുപോലെ രാജ്യം മുഴുവൻ അഭിമാനിക്കണം. ഈ യാത്രയിൽ എല്ലാവരും എന്റെ കൂടെയുണ്ടാകണം. വരും ദിവസങ്ങളിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കും…” കന്നി ബഹിരാകാശ യാത്രയിലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശുക്ല കൂട്ടിച്ചേർത്തു. ബഹിരാകാശത്തുനിന്ന് ഹിന്ദിയിലും ശുഭാംശു ശുക്ലയുടെ സന്ദേശമുണ്ടായിരുന്നു.