തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഫാമുകളിലാണ് രോഗലക്ഷണങ്ങളോടെ പന്നികൾ ചത്തത്. ഇതേത്തുടർന്ന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. പന്നി ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത മേഖലയിലോ പുറത്തേക്കോ പന്നികളെയും പന്നി മാംസം, തീറ്റ സാധനങ്ങൾ എന്നിവ കൊണ്ടു പോകുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. മറ്റ് പ്രദേശങ്ങളിൽനിന്നു കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും നിയന്ത്രണമുണ്ട്. കഞ്ഞിക്കുഴിക്കു പുറമേ ഉടുന്പന്നൂർ, വണ്ണപ്പുറം, അടിമാലി പഞ്ചായത്തുകളിലെ ചില വാർഡുകൾ രോഗനിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പന്നി ഫാമിൽ ഏതാനും ദിവസം മുന്പ് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേത്തുടർന്ന് ഇവയിൽനിന്നു ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ വൈറോളജി ലാബിലയച്ച് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്നാണ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
സാധാരണ രോഗബാധ സ്ഥിരീകരിച്ചാൽ പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദയാവധത്തിനു വിധേയമാക്കുകയാണ് പതിവ്. എന്നിൻ രോഗം സ്ഥിരീകരിച്ച പന്നികൾ കൂട്ടത്തോടെ ചത്തതിനാൽ ഇവിടെ ഇത്തരം നടപടി ആവശ്യമില്ലെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചതിനാൽ അന്യസംസ്ഥാനങ്ങളിൽനിന്നു പന്നികളെയും പന്നിമാംസവും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ സഹകരണത്തോടെ കർശനപരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിനെ നോഡൽ ഓഫീസറായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ആർ. മിനിയെ വെറ്ററിനറി നോഡൽ ഓഫീസറായും ജില്ലാ കളകർ ഡോ. ദിനേശൻ ചെറുവാട്ട് നിയോഗിച്ചു. കൂടാതെ ജില്ലാ പോലീസ് മേധാവി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ആർടിഒ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ഇടുക്കി തഹസിൽദാർ, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരെയും നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തി.
രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി പഞ്ചായത്തിൽ ദ്രുതകർമ സേന രൂപീകരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കും. പന്നിപ്പനി മനുഷ്യരിലോ മറ്റു മൃഗങ്ങളിലോ പകരാനുള്ള സാധ്യത കുറവാണെന്നും മൃഗസംരക്ഷണ വകുപ്പധികൃതർ പറഞ്ഞു.