കാസർഗോഡ്: സമൂഹമാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ കുടുങ്ങി കംബോഡിയയിലും മ്യാൻമാറിലുമെത്തിയത് നിരവധി മലയാളികൾ. കാസർഗോഡ് ജില്ലയിൽനിന്ന് കാണാതായ മൂന്നുപേർക്കായി നടത്തിയ അന്വേഷണത്തിലാണ് ഇവർ ചെന്നുപെട്ട സൈബർ തട്ടിപ്പ് സംഘത്തിന്റെ വ്യാപ്തിയും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.
കോൾ സെന്ററിൽ ജോലി അവസരം വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയിലെയും മ്യാൻമറിലെയും തട്ടിപ്പ് കേന്ദ്രങ്ങളിലേക്കെത്തിച്ചത്. ഇവരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് മടങ്ങിയവരാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.കോൾ സെന്റർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ പരസ്യംകണ്ടാണ് മഞ്ചേശ്വരം സ്വദേശിയായ യുവാവ് വാട്സാപ്പ് വഴി ബന്ധപ്പെട്ടത്.
വിജയ് എന്ന് പരിചയപ്പെടുത്തിയ തെലുങ്ക് സംസാരിക്കുന്ന ആളാണ് ആദ്യം സംസാരിച്ചത്.കേരളത്തിൽനിന്നുള്ള ആളാണെന്ന് പറഞ്ഞപ്പോൾ മലപ്പുറം സ്വദേശിയെന്നു പറയുന്ന അജ്മൽ എന്ന ആളിനെ പരിചയപ്പെടുത്തി. താൻ കംബോഡിയയിലെ ഒരു കസ്റ്റമർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 800 യുഎസ് ഡോളർ ലഭിക്കുമെന്നും ഭക്ഷണവും താമസവും സൗജന്യമാണെന്നും അയാൾ പറഞ്ഞു.
ആധാർ കാർഡും പാസ്പോർട്ട് വിശദാംശങ്ങളും അയച്ച് 10 ദിവസത്തിന് ശേഷം മഞ്ചേശ്വരം സ്വദേശിക്ക് വാട്സാപ്പ് വഴി തന്നെ വിസ ലഭിച്ചു.
2024 ജനുവരി 19ന് കംബോഡിയയിൽ വിമാനമിറങ്ങിയപ്പോൾ വിജയും അജ്മലും ചേർന്നു തന്നെയാണ് സ്വീകരിച്ച് കൂട്ടിക്കൊണ്ടുപോയത്. അജ്മലിന് 800 യുഎസ് ഡോളർ നല്കി. മൂന്ന് മണിക്കൂർ ടാക്സിയിൽ യാത്രചെയ്ത ശേഷം ഒമ്പത് നിലകളുള്ള ഒരു വലിയ കെട്ടിടത്തിൽ എത്തിച്ചു. കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി മഞ്ചേശ്വരം സ്വദേശിയെ ഇംഗ്ലീഷിൽ ഇന്റർവ്യൂ ചെയ്തു.
എന്ത് ജോലി ചെയ്യാനാണ് വന്നതെന്ന് അവർ ചോദിച്ചപ്പോൾ കസ്റ്റമർ സർവീസ് ജോലിക്കാണെന്ന് ഇയാൾ പറഞ്ഞു.കസ്റ്റമർ സർവീസ് സെന്റർ ജോലിയല്ല സ്കാം ജോലിയാണെന്ന് അവർ പറഞ്ഞു. തട്ടിപ്പുകളാണ് ചെയ്യേണ്ടതെന്ന് മനസിലായതോടെ തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോൾ 1500 ഡോളർ എക്സിറ്റ് ഫീസ് അടയ്ക്കാതെ പോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. വേറെയും മലയാളികൾ അവിടെയുണ്ടായിരുന്നുവെന്നു യുവാവ് പറയുന്നു.