കൽപ്പറ്റ: കോൺഗ്രസിന്റെ മികച്ച പോരാളിയായി അറിയപ്പെടുന്ന ടി. സിദ്ദിഖിന്റെ മന്ത്രിപദം വയനാടിനും കോഴിക്കോടിനുമുള്ള യുഡിഎഫിന്റെ സമ്മാനമാണ്. കെഎസ്യുവിലൂടെയും യൂത്ത്കോൺഗ്രസിലൂടെയും വളർന്നുവന്ന സിദ്ദിഖ് എന്നും പോരാട്ടവീര്യം കാഴ്ചവച്ച നേതാവാണ്. എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാക്ചാതുര്യവും ചടുലനീക്കങ്ങളും സിദ്ദിഖിന് ധാരാളം ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കുവേണ്ടി ലോക്സഭാ മത്സരത്തിൽനിന്ന് പിന്മാറിയ സിദ്ദിഖിന് പാർട്ടി പിന്നീട് കൂടുതൽ അവസരങ്ങൾ നൽകുകയായിരുന്നു. കഴിഞ്ഞ നിയമസഭയിൽ ശ്രദ്ധേയ പ്രകടനമാണ് സിദ്ദിഖ് നടത്തിയത്.
കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് കാസിം-നബീസ ദമ്പതികളുടെ മകനാണ് 52 കാരനായ ടി. സിദ്ദിഖ്. കെഎസ്യു കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് യൂണിറ്റ് പ്രസിഡന്റ്, ദേവഗിരി കോളജ് യൂണിയന് ചെയര്മാന്, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡന്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1997-2000), യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് (2002-2006), സംസ്ഥാന പ്രസിഡന്റ് (2006-2008), കെപിസിസി ജനറല്‍ സെക്രട്ടറി(2012-2016), കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ബികോം, എല്‍എല്‍ബി ബിരുദധാരിയാണ്. 2014ല്‍ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലും 2016ല്‍ കുന്നമംഗലം നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്ഥിയായിയിരുന്നു. സബര്‍മതി ഗൃഹനിര്‍മാണ പദ്ധതി ചെയര്മാന്, എംവിആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരാഗാന്ധി ഫൗണ്ടേഷന് ചെയര്മാന്, ഇഗ്മ ചെയര്മാന്, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഷറഫുന്നീസയും ആദില്‍, ആഷിഖ്, സില് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
