എറണാകുളം: പിറവത്തിന്റെ പ്രിയനേതാവ് മന്ത്രിക്കസേരയിലേക്ക് രണ്ടാം വട്ടം. മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനും പിറവം എംഎൽഎയുമായ അനൂപ് ജേക്കബ് തുടർച്ചയായ നാലാം ജയത്തിന്റെ പ്രഭയിലാണ് ഇക്കുറി മന്ത്രിദൗത്യമേൽക്കുന്നത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2012 ഏപ്രിൽ 12 മുതൽ 2016 മേയ് 20 വരെ അനൂപ് ഭക്ഷ്യ, പൊതുവിതരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. 44,681 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിളക്കത്തോടെയാണ് അനൂപ് നാലാംവട്ടം നിയമസഭയിലെത്തുന്നത്.
രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് മകൻ അനൂപ് ജേക്കബിന്റെ നിയമസഭയിലേക്കും മന്ത്രിക്കസേരയിലേക്കുമുള്ള ചുവടുവയ്പ്. പിറവത്തെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി 12,070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കന്നിജയം.
2001ൽ കെഎസ്സിയുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും 2006ൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു അനൂപ് ജേക്കബ്.
മൂവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിലും തിരുവനന്തപുരം ലയോള പബ്ലിക് സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽനിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി. പിറവം ബിപിസി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ അനിലയാണ് ഭാര്യ. മക്കൾ: ജേക്കബ്, ലിറ.
