കായംകുളം: ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന കായംകുളത്ത് ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കെപിഎസി ജംഗ്ഷനും കല്ലുംമൂടിനും ഇടയിൽ സർവീസ് റോഡിന് കുറുകെ നിര്‍മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണു സ്കൂട്ടർ യാത്രികന്റെ മരണം.
കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. അമ്മ: ബിന്ദു.ഇന്നലെ രാത്രി 10 ഓടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ ആരോമലിനെ വണ്ടാനം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു.രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ ബൈക്ക് കുഴിയിൽ വീണാണ് ഐക്യ ജംഗ്ഷൻ സ്വദേശി നബീൻ ഷായ്ക്ക് ഗുരുതരമായി പരിക്കേത്.
ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ മതിയായ അപകടസാധ്യത സിഗ്നലുകളോ ബോർഡുകളോ ഇല്ലെന്നു നാട്ടുകാർ പറയുന്നു.