കൊല്ലം: സമ്മാനഘടനയിൽ മാറ്റം വരുത്തിയുള്ള കേരള ലോട്ടറിയുടെ പുതിയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും. ലോട്ടറി ഏജന്റുമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഒന്നര മാസത്തിനിടെ രണ്ടാം തവണ സമ്മാനഘടനയിൽ മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. സമ്മാന ഘടനയിലെ ഏറ്റവും വലിയ മാറ്റം 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി എന്നതാണ്. പകരമായി 2,000, 200 രൂപയുടെ നമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തി. നിലവിൽ ഇത് 18 ആയിരുന്നു.2,000 രൂപയുടെ ആറ്, 1,000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 സമ്മാനങ്ങൾ എന്നിങ്ങനെയാണ് നാളെ മുതൽ നറുക്കെടുപ്പിൽ ലഭിക്കുന്ന മറ്റ് സമ്മാനങ്ങൾ. 50 രൂപ വിലയുള്ള ടിക്കറ്റുകളിൽ ഒരു കോടി രൂപയാണ് പ്രതിദിന ഒന്നാം സമ്മാനം. ആകെ സമ്മാനത്തുക 24.35 കോടി രൂപയാണ്. ഏജന്റുമാർക്ക് സമ്മാനത്തുകയിലെ കമ്മീഷൻ ഇനത്തിൽ 3.4 കോടി രൂപയും വിതരണം ചെയ്യും.
ഇക്കഴിഞ്ഞ മേയ് രണ്ട് മുതലാണ് ടിക്കറ്റുകളുടെ വില എല്ലാ ദിവസവും 50 രൂപയാക്കി ഏകീകരിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തി 50 രൂപയുടെ സമ്മാനങ്ങൾ കൂടി ഉൾപ്പെടുത്തിയത്. ഇതോടെ 50 രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകൾ പ്രധാന ഏജന്റുമാരിലും ഭാഗ്യക്കുറി ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമായി. ഇത് കമ്പ്യൂട്ടറുകളിൽ സ്കാൻ ചെയ്ത് ഉൾപ്പെടുത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടിക്കറ്റുകളിൽ 50 രൂപയുടെ സമ്മാനം എടുത്ത് കളഞ്ഞത്.
നേരത്തെ 40 രൂപ ടിക്കറ്റ് വില ഉണ്ടായിരുന്നപ്പോൾ ബുധനാഴ്ചകളിൽ ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 50 രൂപയുടെ ടിക്കറ്റുകളാണ് വിൽപ്പന നടത്തിയിരുന്നത്. ഇതിൽ 5,000 രൂപയുടെ സമ്മാനം 23 എണ്ണവും 2,000 രൂപയുടെ സമ്മാനം 12 എണ്ണവുമാണ് ഉണ്ടായിരുന്നത്. പുതിയ ടിക്കറ്റുകളിൽ ഇത് പൂർണമായി പുനഃസ്ഥാപിക്കാൻ ഭാഗ്യക്കുറി വകുപ്പ് തയാറായിട്ടുമില്ല. പ്രതിദിന ലോട്ടറി ടിക്കറ്റുകളുടെ വില 50 രൂപയായി ഏകീകരിച്ച ശേഷം ടിക്കറ്റ് വിൽപ്പനയിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
നേരത്തേ 40 രൂപയുടെ ടിക്കറ്റുകൾ പ്രതിദിനം 1.8 കോടിയാണ് അച്ചടിച്ചിരുന്നത്. ഇപ്പോൾ 96 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്യുന്നത്. എന്നിട്ടും ടിക്കറ്റുകൾ ബാക്കിയാകുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സമ്മാനഘടനയിൽ വീണ്ടും മാറ്റം വരുത്താൻ സംസ്ഥാന ലോട്ടറി വകുപ്പ് തീരുമാനിച്ചത്.
- എസ്.ആർ. സുധീർ കുമാർ