തിരുവനന്തപുരം: മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട റംസീന മൻസിലിൽ റിയാസ് (29), നെടുങ്കണ്ട മാറാങ്കുഴി വീട്ടിൽ അമൽരാജ് (23), വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ശരത് (24) എന്നിവരാണ് അറസ്റ്റിലായത്.
അരിവാളം കാക്കക്കുഴി പറയൻവിളാകം വീട്ടിൽ ഫൈസലി (46) നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ബക്രീദ് ആഘോഷം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ ഫൈസലിന്റെ കാലുകളിൽ വെട്ടി.
വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുന്പുണ്ടായ അടിപിടിയിൽ ഫൈസൽ പ്രതികളിലൊരാൾക്കെതിരേ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു.
കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്രതികളൊടൊപ്പം കൃത്യത്തിൽ പങ്കാളിയായ റാഷിദ് ഒളിവിലാണ്. ആക്രമണത്തിനു ശേഷം ഒളിവിൽപ്പോയ പ്രതികളെ അഞ്ചുതെങ്ങ് എസ്എച്ച്ഒ ബിനേഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരേ വർക്കല, അഞ്ചുതെങ്ങ്, പാരിപ്പള്ളി, കല്ലന്പലം, കടയ്ക്കാവൂർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിലായി വധശ്രമം, മോഷണം, കഞ്ചാവ് വിൽപ്പന, സ്ത്രീകളെ ഉപദ്രവിക്കൽ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.