നിയാസ് മുസ്തഫ
കോട്ടയം: കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കോൺഗ്രസിന്റെ ജന കീയ മുഖമായി മാറിയ നേതാക്കളിലൊരാ ളാണ് എം.ഐ ഷാനവാസ്. 2010ലെ റംസാൻ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ ജീവിതത്തിൽ പരീക്ഷണ കാലം തുടങ്ങുന്നത്.
പരിശോധനയ്ക്കൊടുവിൽ വയറിലെ ബെൽ ഡെക്ടിൽ തടസമുണ്ടെന്നും പാൻക്രിയാസിന്റെ പുറംഭിത്തിയിൽ വളർച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്നമുള്ളതായി കണ്ടത്.
തുടർന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളിൽ അർബുദമാണെന്ന സൂചന നൽകി. കീമോ തെറാപ്പിയടക്കം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്പോഴാണ് അർബുദമില്ലെന്ന ആശ്വാസ വാർത്തയെത്തിയത്. തുടർന്ന് മുംബൈയിലെ ആശുപത്രിയിലെ ചികിൽസയ്ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്.
1987ലും 1991ലും വടക്കേക്കരയിലും 1996ൽ പട്ടാന്പിയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 1999ലും 2004ലും ചിറയിൻ കീഴ് ലോക്സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2009ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് കേരളത്തി ലെ ചരിത്രത്തിലെ ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിക്കാ നായി എന്നത് എംഐ ഷാനവാസിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമാണ്.
1993ൽ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ എസ്. ശിവരാമൻ നേടിയ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് 1,53,439 വോട്ട് ലീഡ് നേടി 2009ൽ ഷാനവാസ് തിരുത്തിയത്. അന്ന് അദ്ദേഹത്തിന് 4,10,703 വോട്ടു നേടാൻ കഴിഞ്ഞപ്പോൾ സിപിഐയിലെ എതിർസ്ഥാനാർഥി എം.റഹ്മത്തുല്ലയ്ക്ക് നേടാൻ കഴിഞ്ഞത് 2,57,264 വോട്ടുകൾ മാത്രം.
അട്ടിമറി വിജയം പ്രതീക്ഷിച്ച് എത്തിയ എൻസിപിയുടെ കെ.മുരളീധരൻ 99,663 വോട്ടു നേടി മൂന്നാം സ്ഥാനത്തായി. ദീർഘകാലം കെപിസിസി വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തിന് 2009ൽ ഉറച്ച ഒരു മണ്ഡലം പാർട്ടി നൽകുകയായിരുന്നു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആദ്യം പ്രതീക്ഷിച്ചത്. പക്ഷേ എൻസിപിയുടെ സ്ഥാനാർഥിയായി കെ. മുരളീധരൻ കൂടി രംഗത്തെത്തിയതോടെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. എന്നാൽ അതിനെയെല്ലാം തെറ്റിച്ചാണ് ഷാനവാസ് അന്ന് വൻ ഭൂരിപക്ഷം നേടിയത്.
2010ൽ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു. പിന്നീട് 2014ൽ വയനാട് നിന്ന് മത്സരിച്ചെങ്കിലും 20870 വോട്ടുകളുടെ ഭൂരിപക്ഷത്തിലേ ജയി ക്കാനായുള്ളൂ. എൽഡിഎഫിന്റെ സത്യൻ മൊകേരിയെ ആണ് പരാജയപ്പെടുത്തിയത്.