ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവീജിയൻ ദിനപത്രം. നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൺ, മോദി ഓസ്ലോയിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്.
കാർട്ടൂണിൽ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് മകുടം ഊതുന്നതായും ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും വിമർശിക്കുന്ന ലേഖനത്തിലാണ് ഈ ചിത്രമുള്ളത്.
കാര്‍ട്ടൂണിനൊപ്പം മോദിയെ കുറിച്ചൊരു വരിയും പത്രം ചേര്‍ത്തിട്ടുണ്ട്. കൗശലക്കാരനും എന്നാൽ ശുണ്ഠിപിടിപ്പിക്കുന്നവനുമായ മനുഷ്യൻ എന്നാണ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മോദി മടങ്ങിയതിന് പിന്നാലെ ഈ കാർട്ടൂൺ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. അതേസമയം ഇന്ത്യയെ ഇപ്പോഴും പഴയകാലത്തെപ്പോലെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കുന്നത് വംശീയ അധിക്ഷേപമാണെന്നും കൊളോണിയൽ മനോഭാവമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
146 കോടി ജനങ്ങൾ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു രാജ്യത്തിന്റെ തലവനെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്നും വിമർശനമുണ്ട്.
