കോഴിക്കോട്: എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്രശ്നമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. ഇന്നലെ ആവേശ പെരുമഴ തീര്‍ത്താണ് മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം നടന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം നിലമ്പൂരില്‍ പുരോഗിക്കുകയാണ്. പോളിംഗ് സ്റ്റേഷനുകളിൽ ബൂത്തുകൾ ഇന്നുതന്നെ സജ്ജമാകും.
ഇരുപത് ദിവസം നീണ്ടു നിന്ന പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ഇന്നലെ നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി എൽഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോൾ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരും കൂടി ചേർന്നതോടെ നഗരത്തിൽ രാഷ്ട്രീയാവേശം അലയടിച്ചു.
ഇന്ന് തന്ത്രങ്ങളുടെ ദിവസമാണ്. വോട്ടുകൾ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണങ്ങൾ. പോളിംഗ് ശതമാനം കുറയാതിരിക്കാൻ ബൂത്തുകളിൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള നിർദേശവും ഇരുമുന്നണികളും പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന മുന്നറിയിപ്പും.
കഴിഞ്ഞ തവണയും ഇടതുമുന്നണി ജയിച്ച നിലന്പൂരിൽ ഇത്തവണ അനുകൂല ഘടകങ്ങളേക്കാൾ കൂടുതൽ വെല്ലുവിളികളാണ്. യുഡിഎഫിനൊപ്പം പാർട്ടി ശത്രുവായ പി.വി. അൻവറിന്റെ നീക്കങ്ങളും ശ്രദ്ധിക്കണം. പരന്പരാഗത പാർട്ടി വോട്ടുകൾ, സംസ്ഥാന ഭരണത്തിന് അനുകൂലമായ വോട്ടുകൾ എന്നിവയിലാണ് ഇടതുമുന്നണിയുടെ കണ്ണ്.
യുഡിഎഫ് ആകട്ടെ പരന്പരാഗത ശക്തി കുറഞ്ഞിട്ടില്ലെന്ന വിശ്വാസത്തിലാണ്. മുന്നണിയുടെ വോട്ടുകളും അൻവറിന്റെ സിപിഎം വിരുദ്ധ പ്രചാരണങ്ങളും ഗുണം ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. യുഡിഎഫിനുള്ളിൽ വിള്ളലുണ്ടായാൽ അത് തിരിച്ചടിയുണ്ടാക്കും.
പി.വി. അൻവറിന്റെ നീക്കങ്ങൾ ഇരുമുന്നണികൾക്കും പിടികിട്ടിയിട്ടില്ല.
അൻവറിന്റെ വോട്ട് ബാങ്ക് ഏതെന്ന ചോദ്യം ബാക്കിയാണ്. ഇന്നലെ കൊട്ടിക്കലാശത്തിൽ അൻവറിന്റെ പാർട്ടി പങ്കെടുത്തില്ല. തന്റെ ജോലികളെല്ലാം പൂർത്തിയായെന്നും നാളെ വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി കഴിഞ്ഞുവെന്നുമാണ് അൻവർ പറഞ്ഞത്. അൻവറിന്റെ നീക്കം ഇരുമുന്നണികളും ഉറ്റുനോക്കുന്നുണ്ട്. വോട്ടു ചോർച്ച തടയാനാണ് ബിജെപി ശ്രമിക്കുന്നത്. വിജയപ്രതീക്ഷ തീരെയില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജീവമാക്കി നിർത്തുന്നതിനുള്ള അവസരമായാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.