കോഴിക്കോട്: നിലമ്പൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം തീപാറുമെന്നുറപ്പായി. കോണ്‍ഗ്രസും സിപിഎമ്മും തങ്ങളുടെ പ്രധാന നേതാക്കളെത്തന്നെ കളത്തലിറക്കിയതോടെ പ്രചാരണ ചൂട് കൊഴുക്കും. അതോടൊപ്പം മുതിര്‍ന്ന പ്രമുഖ നേതാക്കളും പ്രചാരണരംഗത്തിറങ്ങും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും വിദ്യാർഥിരാഷ്ട്രീയത്തിലൂടെ എത്തിയവരാണ്. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം നല്ലതുപോലെ അറിയുന്നവരുമാണ്. മണ്ഡലം നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അടവുകൾ പതിനെട്ടും പയറ്റും.
സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ എൽഡിഎഫ് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. പഞ്ചായത്തുകൾതോറും ബൈക്ക് റാലികളും നടന്നു. പോസ്റ്റർ പതിക്കലുമായി സിപിഎം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. എം. സ്വരാജ് തിരുവനന്തപുരത്തായതിനാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തുമെന്നറിയിച്ചിരുന്ന എൽഡിഎഫ് റോഡ് ഷോ ഇന്നത്തേക്ക് മാറ്റി.
അണികളിൽ കൂടുതൽ ആവേശം പകരാൻ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തും. പ്രിയങ്കാഗാന്ധി എംപി ഉള്‍പ്പെടെയുള്ളവരെ നിലമ്പൂരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നേരത്തേ രംഗത്തിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥന നടത്തി. മണ്ഡലത്തിലെ 236 ബൂത്തുകളിലും യുഡിഎഫ് കൺവൻഷനുകൾ പൂർത്തിയാക്കി. ഇന്ന് നിലമ്പൂർ തഹസിൽദാർ മുമ്പാകെ ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. ശക്തനായ എതിരാളി വന്നതോടെ ശക്തിപ്രകടനത്തോടെ പത്രിക സമർപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
സ്വന്തം ലേഖകന്‍