കണ്ണൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് തോറ്റതോടെ ഭരണത്തിൽ മാറ്റം വരുത്താൻ ഇടതുമുന്നണി. ഭരണവിരുദ്ധവികാരവും പരാജയത്തിനു കാരണമായെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇക്കാര്യം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിക്കുകയും ചെയ്തു.
പരാജയത്തിനു കാരണം ഭരണവിരുദ്ധമാണെങ്കിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നാണ് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ പറയുന്നത്. ഈ സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഉൾപ്പെടെ അഴിച്ചുപണിക്കു സാധ്യതയേറി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേരുന്ന എൽഡിഎഫ് യോഗത്തിനു ശേഷമായിരിക്കും ഭരണതലത്തിൽ മാറ്റങ്ങളുണ്ടാകുക.
കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലടക്കം രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനത്തിനെതിരേ വിമർശനം ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് വനംവകുപ്പ് ആണ്. പ്രതിപക്ഷത്തിനു പുറമെ എൽഡിഎഫിൽ നിന്നുപോലും എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വന്നു. വനംമന്ത്രി എം.കെ. ശശീന്ദ്രനെതിരേ ഘടകകക്ഷികളായ സിപിഐയും കേരള കോൺഗ്രസ്-എമ്മും രംഗത്തുവന്നിരുന്നു.
എന്നാൽ, ശശീന്ദ്രനെ മാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തിരുന്നില്ല. നിലന്പൂരിലെ മലയോരമേഖലകളിൽ എൽഡിഎഫ് സ്ഥാനാർഥിക്കുണ്ടായ വോട്ടുചോർച്ചയുടെ പ്രധാന കാരണം വനംവകുപ്പിന്റെ നിലപാടുകളാണെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.അതിനാൽ, വനംവകുപ്പിൽനിന്ന് ശശീന്ദ്രനെ മാറ്റാൻ സാധ്യതയുണ്ട്. വനംവകുപ്പ് കേരള കോൺഗ്രസ്-എമ്മിന് നല്കുകയോ സിപിഎം ഏറ്റെടുക്കുകയോ ചെയ്തേക്കും.
കൂടാതെ, കെ.കെ. ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ശൈലജയെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ച് എ.എൻ. ഷംസീറിന് മന്ത്രിസ്ഥാനം നല്കാനും ആലോചനകളുണ്ട്. സിപിഐയുടെ വകുപ്പുകളിൽ സിപിഎം മന്ത്രിമാർ പിടിമുറുക്കുന്നതിനെതിരേ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം ഉണ്ടായിരുന്നു. കാർഷിക മേഖലയിൽ നടപ്പിലാക്കേണ്ട പലപദ്ധതികൾക്കും ധനവകുപ്പ് കടിഞ്ഞാണിട്ടിരിക്കുകയാണ്.
നിലന്പൂർ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി നിരവധി ക്ഷേമപദ്ധതികൾ ഉൾപ്പെടെ കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ ഉടൻ നടപ്പിലാക്കണമെന്ന് സിപിഐ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെടാനാണ് തീരുമാനം. വികസനം മാത്രം പോരാ ക്ഷേമപദ്ധിതകളും നടപ്പിലാക്കണമെന്നാണ് നിർദേശം
- റെനീഷ് മാത്യു