പാലക്കാട്: നിപ്പ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. ഇതിനിടെ നിപ്പ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമായി.
ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒന്‍പതു പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.ഇതിനിടെ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസം നിപ്പ സമ്പര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്.
മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി മോശമായ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്.