കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍)നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ മുഖ്യപ്രതി ഒഡീഷയില്‍ നിന്ന് അറസ്റ്റിലായി. ഒഡീഷ ദരിഗ്ബാദ് സ്വദേശി അജയ് പ്രഥനെ(33)യാണ് ഡിസിപി ജുവനപ്പടി മഹേഷിന്റെ മേല്‍നോട്ടത്തില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ ഇതര സംസ്ഥാനക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്.
ഒഡീഷയിലെ ഉള്‍പ്രദേശമായ ദരിഗ്ബാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ പ്രദേശത്ത് സുലഭമായി കഞ്ചാവ് കൃഷിയാണ് നടത്തുന്നത്. ഇവിടെനിന്നാണ് കളമശേരി പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് എത്തുക ദുഷ്ക്കരമായിരുന്നു. അവിടെനിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ഡിസിപി ജുവനപ്പടി മഹേഷ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഒഡീഷ പോലീസിന്റെ സഹായത്തോടെ സാഹസികമായിട്ടാണ് അജയ് പ്രഥനെ അറസ്റ്റ് ചെയ്തത്.
വിശദമായി ചോദ്യം ചെയ്യുന്നു
ഇന്നലെ രാത്രി കളമശേരി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി അജയ് പ്രഥനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇയാള്‍ ഏഴുമാസം കൊച്ചിയിലും കോട്ടയത്തുമായി താമസിച്ചിരുന്നുവെന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്തു ജോലിയാണ് ഇവിടെ ചെയ്തിരുന്നത് എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കേസിലെ മുഖ്യകണ്ണിയായ അജയ് പ്രഥന്റെ അറസ്റ്റോടെ ലഹരിക്കേസില്‍ കളമശേരി പോലീസിന്റെ നാലു മാസം നീണ്ട അന്വേഷണത്തിനാണ് വിരാമമായിരിക്കുന്നത്. തൃക്കാക്കര എസിപി പി.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ കളമശേരി എസ്ഐ രഞ്ജിത്ത്, സിപിഒമാരായ മാഹിന്‍ അബൂബക്കര്‍, ഷിബു, അരുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അവസാന കണ്ണിയും പിടിയില്‍
കഴിഞ്ഞ മാര്‍ച്ച് 15 ന് കൊച്ചി സിറ്റി പോലീസ് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുളള മൂന്ന് ഡാന്‍സാഫ് ടീമും കളമശേരി പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പെരിയാര്‍ ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് അളന്ന് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, ആലപ്പുഴ സ്വദേശി ആദിത്യന്, കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് എന്നിവരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ ആകാശാണ് പ്രതി. രണ്ടു കിലോ കഞ്ചാവാണ് ആകാശിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറില്‍ ആദിത്യന്, അഭിരാജ് എന്നിവരാണ് പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. ഇതിൽ അഭിജിത്ത്, ആദിത്യൻ എന്നിവരെ പിഴ ഈടാക്കി വിട്ടയച്ചു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോളിടെക്ക്നിക്കിലെ പൂര്‍വവിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പിടിയിലായി. മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരായ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല്, ദീപു മണ്ഡൽ എന്നിവര്‍ അറസ്റ്റിലായയത്. സുഹൈല്‍ ആയിരുന്നു കഞ്ചാവ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.