പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സൗരോര്‍ജ സംവിധാനത്തിലാക്കുമെന്നും നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കുമെന്നുമുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പ് രണ്ടുവര്‍ഷമായിട്ടും നടപ്പിലായില്ല. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി 2023 നവംബര്‍ ഒന്‍പതിന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു പയ്യന്നൂർ താലൂക്ക് ആശുപത്രി സൗരോർജ സംവിധാനത്തിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
പ്രതിമാസം അഞ്ചുലക്ഷം രൂപയോളമാണ് വൈദ്യുതിക്കായി ചെലവുവരുന്നതെന്നും അതിനാല്‍ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി സൗര്യോര്ജ സംവിധാനത്തിലേക്ക് അടിയന്തിരമായും മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. വൈദ്യുതി മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന്റെ സബ്സിഡിയോടെ സോളാർ സംവിധാനം സ്ഥാപിക്കാൻ ഇടപെടല്‍ നടത്തിയതായും മന്ത്രി പറഞ്ഞിരുന്നു.
ടി.ഐ. മധുസൂദനന് എംഎൽഎ, അന്നത്തെ നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി.ലളിത, ഡിഎംഒ ഇന്‍ചാര്‍ജ് ഡോ.ജീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.ലേഖ, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
പ്രഖ്യാപനം നടത്തിയിട്ട് രണ്ടുവര്‍ഷമായിട്ടും ഇനിയും വാഗ്ദാനം നടപ്പായില്ല. ഇപ്പോഴും വൈദ്യുതി ബില്ലിനത്തില്‍ ലക്ഷങ്ങളാണ് പ്രതിമാസം അടച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ചൂടുവെള്ളം ആവശ്യമായി വരുമ്പോള്‍ കൂട്ടിരിപ്പുകാര്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
സോളാര്‍ സംവിധാനത്തിലേക്ക് മാറിയിരുന്നുവെങ്കില്‍ ഇതിനും പരിഹാരമാവുമായിരുന്നു. കിഫ്ബി ഫണ്ടില്‍നിന്നുള്ള 104 കോടി രൂപയുടെ പദ്ധതിയില്‍ 56 കോടിയോളം രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യത്തോടുകൂടിയ ബഹുനില കെട്ടിടം നിര്‍മിച്ചത്. കെട്ടിട നിര്‍മാണചെലവ് കഴിച്ചുള്ള പണം ആശുപത്രിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായാണ് മാറ്റി വച്ചിരുന്നത്. 2023 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ഇനിയുമായിട്ടില്ല എന്നതാണ് യാഥാർഥ്യം.
