ബംഗളൂരു: പ്രണയബന്ധത്തിൽനിന്നു പിന്മാറിയതിനെത്തുടർന്ന് വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തിൽ സോഫ്റ്റ്വെയർ എന്‍ജിനിയർ പിടിയിൽ. തലഘട്ടപുര സ്വദേശി യശസ് (25) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഹരിണി (33)യെ കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവിനൊപ്പം കെങ്കേരിയിലായിരുന്നു ഹരിണി താമസിച്ചിരുന്നത്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറഞ്ഞു.
ഹരിണിയും യശസും ഏതാനും മാസം മുമ്പാണ് അടുപ്പത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് കണ്ടുപിടിക്കുകയും എതിർക്കുകയും ചെയ്തതിനെത്തുടർന്ന് യശസുമായുള്ള ബന്ധത്തിൽനിന്ന് ഹരിണി പിന്മാറി.
ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാതായപ്പോഴാണ് പ്രതി കാമുകിയെ കൊല്ലാൻ തീരുമാനിച്ചത്. ഹരിണിയെ നിരവധി തവണ കുത്തിയശേഷം സംഭവസ്ഥലത്തുനിന്നു പ്രതി രക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്.