ഇരിട്ടി: യാത്രയ്ക്കിടയിൽ കളഞ്ഞുപോയ പണവും രേഖകളും അടങ്ങിയ പേഴ്സ് യാത്രക്കാരന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കോട്ടയം-എറണാകുളം-പയ്യാവൂർ-ചന്ദനക്കാംപാറ റൂട്ടിൽ സർവീസ് നടത്തുന്ന നിർമല ബസിലെ ജീവനക്കാരായ ഡ്രൈവർ ജോബി, കണ്ടക്ടർ കണ്ണൻ എന്നിവരാണു മാതൃകയായത്.
ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ഇരിട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണു വയത്തൂരിലുള്ള തെന്നിശേരിൽ പ്രജേഷിന്റെ പണവും ആധാർ കാർഡും പാൻകാർഡും ഉൾപ്പെടെ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്.
ഇരിട്ടിയിൽ ഇറങ്ങിയശേഷമാണു പേഴ്സ് നഷ്ടപ്പെട്ട വിവരം പ്രജേഷ് അറിയുന്നത് . എറണാകുളത്തെ ജോലിസ്ഥലത്തുനിന്നും ഇരിട്ടിയിലേക്കു സ്ഥിരം യാത്ര ചെയ്യുന്ന ബസ് ആയതിനാൽ ഉടൻ തന്നെ കണ്ടക്ടറെ ഫോണിൽ വിളിച്ച് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. ബസിൽ നിന്നും പേഴ്സ് ലഭിച്ച വിവരം ജീവനക്കാർ പ്രജേഷിനെ വിളിച്ചറിയിക്കുകയും ചെയ്തു.
ഇന്നലെ രാത്രി 7.30 ഓടെ കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ജോബിയും കണ്ണനും ചേർന്ന് പ്രജേഷിനെ പേഴ്സ് തിരിച്ചേൽപ്പിക്കുകയായിരുന്നു.