മലപ്പുറം: വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും താൻ നിലമ്പൂരില്‍ മല്‍സരിക്കില്ലെന്നും പി.വി. അന്‍വര്‍. ഇന്നു രാവിലെ നടത്തിയ നിര്‍ണായക വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ വി.ഡി. സതീശനാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു.
അതേസമയം ആരെയും കണ്ടുകൊണ്ടല്ല താന്‍ രാജി വച്ചതെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നമപ്പാള് 140 മണ്ഡലങ്ങളില്‍ എവിടെ വേണമെങ്കിലും മത്സരിക്കാമല്ലോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചതെന്നും പരിഹസിച്ചു. അന്‍വറില്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ചിലര്‍ക്ക് ഗൂഢലക്ഷ്യമാണ് ഉള്ളതെന്നും അന്‍വര്‍ ആരോപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ഇനിയും സംസാരിക്കും. യുഡിഎഫില്‍ എത്തിയാലും അതുണ്ടാകും. അത് ചില നേതാക്കള്‍ക്ക് ഇഷ്ടപ്പെടില്ല. യുഡിഎഫുമായി എന്നെ സഹകരിപ്പിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ശ്രമിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അതിന് തയാറായിട്ടില്ല.
അഞ്ച് മാസമായി എന്നെ നടത്തുന്നു. ആരോടും അങ്ങോട്ട് യുഡിഎഫില്‍ എടുക്കണമെന്ന് പറഞ്ഞിട്ടില്ല. നേതാക്കള്‍ ഇങ്ങോട്ടുവരികയായിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് ജോയിയായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് എന്നോട് പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയത്.
ഞാനും യുഡിഎഫും സഹകരിച്ച് നിന്നിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചാല്‍ പിന്നെ പിണറായിക്കെതിരേ എന്ത് പോരാട്ടമാണ് ഉണ്ടാകുക. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും അത് പ്രതിഫലിക്കില്ലേ. ഷൗക്കത്ത് സ്ഥാനാര്‍ഥിയാകുന്നതിനെ ഞാന്‍ എതിര്‍ത്തു.
അതിന് കാരണങ്ങളുണ്ട്. എം. സ്വരാജ് എന്ത് സ്ഥാനാര്‍ഥിയാണ്. എന്തെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സ്വരാജ് ഇടപെട്ടിട്ടുണ്ടോ. സ്വരാജ് സംസാരിക്കും പാലസ്തീനിലെ മുസ്ലിംങ്ങള്ക്ക് വേണ്ടി.അതിന് വലിയ ചെലവില്ലല്ലോ. സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ്. നിലമ്പൂരില്‍ പ്രളയമുണ്ടായി. സ്വരാജിനെ എവിടെയെങ്കിലും കണ്ടോ ? അന്‍വര്‍ ചോദിച്ചു.