എരുമേലി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കാസർകോട് മിയപടവ് ബെജ്ജൻഗല ബി. റസിയ (40), നാലാം പ്രതി റസിയയുടെ സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പോലീസ് പിടിയിലായത്.
2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒറിജിനൽ കാപ്പിറ്റൽ ഇൻക്രീസ് പ്ലാൻ ഫേസ് മൂന്ന് എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ പ്രതികൾ വാങ്ങിച്ചെടുത്തു.
ഈ കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നു മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപവീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിഫലം മേടിച്ച് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ തട്ടിപ്പിന് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വനീത്, റോഷ്ന, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ബോബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.