കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു. വിജിലന്‍സിലെയും കണ്ട്രോള് റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരെയും സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു.
പോലീസുകാര്‍ക്ക് പുറമേ അനാശ്യാസ കേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. പോലിസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്പെണ്വാണിഭ സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണയാണ് ഗൂഗിള്‍ പേ വഴി പണം കൈമാറിയത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെയും പണംകൈപ്പറ്റിയതിന്റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പില്‍ രണ്ടുപോലീസുകാരും സഹകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസുകാരുടെ ഇടപെടല്‍ കാരണം പെണ്‍വാണിഭ സംഘത്തിനു സംരക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതിൻ പ്രതിദിനം ഇവരുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു പോലീസുകാരും അനാശാസ്യ കേന്ദ്രത്തില്‍ ഇടയ്ക്കിടെ വന്നിരുന്നതായും കണ്ടെത്തി. നേരത്തെ പ്രതികളുമായി ബന്ധം സ്ഥാപിച്ച പോലീസുകാര്‍ പിന്നീട് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ സജീവ പങ്കാളികളാവുകയായിരുന്നുവെന്നാണു റിപ്പോർട്ട്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് രണ്ടു പേരെയും കേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ല്‍ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് ഈ പോലീസുകാരായിരുന്നു. ഈ ബന്ധം വളര്‍ന്നാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിലേക്ക് നയിച്ചത്.
സ്വന്തം ലേഖകന്‍