പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍.കോടേരിച്ചാല്‍ ഞാണിയമ്പത്ത് സിറാജ്, പാണ്ടിക്കോട് അജ്നാസ്, ചെമ്പ്ര ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തണ്ടോറപ്പാറ പാറാടികുന്നുമ്മല്‍ മൊയ്തീന്റെ മകന് ആഷിഖിനെ മർദിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ഈ മാസം 11 ന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 9 .15 ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് ആഷിഖിനെ ഹൈദരാബാദ് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം മര്‍ദിച്ച് പിടിച്ച് പുറത്തിറക്കുകയും ഇയാളുടെ കാറും കൈയിലുണ്ടായിരുന്ന പതിനൊന്നായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
സംഭവത്തില്‍ ആഷിഖ് പേരാമ്പ്ര പോലീസില്‍ പരാതി നല്കി. തുടര്‍ന്നും പ്രതികള്‍ ആഷിഖിനെ നിരന്തരം വാട്സ് ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.