ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീമാണ് ദക്ഷിണാഫ്രിക്ക. 1889ല്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ട്ട് എലിസബത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് മത്സരം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 1909ല്‍ നിലവില്‍ വന്നപ്പോള്‍ സ്ഥാപക അംഗവുമായിരുന്നു പ്രോട്ടീസ്.
എന്നാല്‍, ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് 1975ല്‍ (പ്രഥമ ഏകദിന ലോകകപ്പ്) തുടക്കമായപ്പോള്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കു നേരിടുകയായിരുന്നു അവര്‍ എന്നതും ചരിത്രം. 1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്രിക്കറ്റ് വേദികളില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തിയിരുന്നു. അപ്പാര്‍ത്തീഡ് (അപ്പാര്‍ട്ട്ഹൈഡ്) എന്ന വര്‍ണവിവേചന നിയമം മൂലമായിരുന്നു അത്.
ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ 1948 മുതല്‍ 1994 വരെ നടപ്പിലാക്കിയ വർണവിവേചന നിയമവ്യവസ്ഥയായിരുന്നു അപ്പാര്‍ത്തീഡ്. 1991 ജൂണില്‍ വര്‍ണവിവേചന നിയമം (അപ്പാര്‍ത്തീഡ്) റദ്ദാക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തിലേക്കു തിരിച്ചെത്തിയത്.
അതുകൊണ്ടുതന്നെ 1992 ഐസിസി ഏകദിന ലോകകപ്പായിരുന്നു പ്രോട്ടീസ് പങ്കെടുത്ത ആദ്യ ലോക പോരാട്ടം. 1992, 1999, 2007, 2015, 2023 എന്നിങ്ങനെ അഞ്ച് പ്രാവശ്യം ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടു. ട്വന്റി-20 ലോകകപ്പിലാണെങ്കില്‍ 2009, 2014 സെമികളിലും 2024 ഫൈനലിലും തോല്‍വി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യതവണ (1998) ജയിച്ചെങ്കിലും പിന്നീട് അഞ്ച് തവണ (2000, 2002, 2006, 2013, 2025) സെമിയില്‍ തോറ്റു പുറത്ത്.
കറുപ്പിന്റെ വെറുപ്പും സെമിയുടെ കയ്പ്പും പതിറ്റാണ്ടുകള്‍ നുകര്‍ന്നു മടുത്ത ദക്ഷിണാഫ്രിക്ക ഒടുവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായി. 136 വര്‍ഷമായി ടെസ്റ്റ് കളിക്കുന്ന, 116 വര്‍ഷമായി ഐസിസി പൂര്‍ണാംഗത്വമുള്ള ദക്ഷിണാഫ്രിക്കയുടെ കന്നി ലോകകപ്പ് ട്രോഫി. അതും കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്റെ കീഴില്‍…