തൃശൂർ: അപേക്ഷയുമായി എത്തിയ വയോധികനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരിച്ചയച്ച സംഭവത്തിൽ പ്രതികരണവുമായി വയോധികൻ തയ്യാട്ട് കൊച്ചു വേലായുധൻ. തൃശൂർ പുള്ളിൽ വെച്ച് നടന്ന കലുങ്ക് വികസന സംവാദത്തിൽ അപേക്ഷയുമായി എത്തിയതായിരുന്നു ഇദ്ദേഹം.
സുരേഷ് ഗോപി എംപിയിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല അപമാനം നേരിട്ടതില്‍ ഏറെ പ്രയാസമുണ്ടായെന്ന് കൊച്ചു വേലായുധൻ പറഞ്ഞു.
തനിക്ക് മുന്നിൽ ഉണ്ടായിരുന്ന ആളുടെ കൈയിൽ നിന്ന് അദ്ദേഹം അപേക്ഷ വാങ്ങിയിരുന്നു എന്നാൽ താൻ നൽകിയ അപേക്ഷ ഒന്ന് വാങ്ങാൻ പോലും സുരേഷ്ഗോപി കൂട്ടാക്കിയില്ല. സഹായം നൽകിയില്ലെങ്കിലും അപേക്ഷയെങ്കിലും വാങ്ങി വയ്ക്കാമായിരുന്നു. ഒന്നും മിണ്ടാതെ അവിടുന്ന് തിരിച്ച് പോകുകയാണ് ഉണ്ടായതെന്ന് വേലായുധൻ പറഞ്ഞു.
സദസിൽവച്ച് മന്ത്രിയെ അവഹേളിക്കേണ്ട എന്ന് കരുതിയാണ് ആ സമയം തിരിച്ച് ഒന്നും പ്രതികരിക്കാഞ്ഞത്. എല്ലാവരുടേയും മുൻപിൽവച്ച് അപമാനിതനായതിൽ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ടുവർഷം മുമ്പ് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നുപോയിരുന്നു. അതിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടിയാണ് എംപിയുടെ അടുത്ത് വേലായുധൻ അപേക്ഷയുമായി ചെന്നത്. എന്നാൽ അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല , പോയി പഞ്ചായത്തിൽ പറയു ‘എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.

