ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ കമാൻഡർമാരുമായി പാക്കിസ്ഥാനിലെ മന്ത്രിമാർ വേദി പങ്കിടുന്ന ചിത്രം പുറത്ത്. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിൽ മേയ് 28ന് നടന്ന ഒരു പരിപാടിയിലാണു പാക്കിസ്ഥാനിലെ ഫെഡറൽ, പഞ്ചാബ് സർക്കാരുകളിലെ മുതിർന്ന മന്ത്രിമാർ തീവ്രവാദികളുമായി വേദി പങ്കിട്ടത്.
ലഷ്കർ ബന്ധമുള്ള തീവ്രവാദികളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ് (ഹാഫിസ് സയീദിന്റെ മകൻ), അമീർ ഹംസ തുടങ്ങിയവർക്കൊപ്പമാണു മന്ത്രിമാരുള്ളത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും മറിയം നവാസിന്റെയും വിശ്വസ്തരായ ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാനും പഞ്ചാബ് അസംബ്ലി സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാനും ചിത്രത്തിലുണ്ട്.
പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതിൽ ഭീകരരുടെ പങ്കിനെ പുകഴ്ത്തിയായിരുന്നു മന്ത്രിമാരുടെ പ്രസംഗങ്ങൾ എന്നാണു റിപ്പോർട്ട്. ഹാഫിസ് സയീദ്, സൈഫുള്ള കസൂരി തുടങ്ങിയവർ പാക്കിസ്ഥാൻ ജനതയെ പ്രതിനിധീകരിക്കുന്നതായി മന്ത്രി മാലിക് റഷീദ് വേദിയിൽ പ്രഖ്യാപിച്ചു. തീവ്രവാദികളെ ദേശീയ വ്യക്തിത്വവുമായി തുലനം ചെയ്യുകയും ചെയ്തു. മുരിദ്കെ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ലഷ്കർ കമാൻഡറായ മുദാസിറിന്റെ സഹോദരന് ഷഹ്ബാസ് ഷെരീഫ് സർക്കാർ ജോലി വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പരിപാടിയുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭീകര സംഘടനകളുമായുള്ള പാക്കിസ്ഥാന്റെ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണിതെന്നു വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഈ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ഉന്നയിക്കും. ഭീകരരുടെ ലാഹോര്‍ റാലിയിലും കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരചടങ്ങുകളിലും പാക് സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.