ആലങ്ങാട് : കുളങ്ങളിലും ജലാശയങ്ങളിലും മാത്രം കണ്ടിരുന്ന 39 ഇനം താമര ഇന്ന് വീട്ടുവളപ്പിലും മട്ടുപ്പാവിലും കൃഷി ചെയ്യാമെന്ന് കാണിച്ചുതരികയാണ് ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് സ്വദേശിനി പ്രവീണ പ്രജീഷും കുടുംബവും.
ഓൺലൈനിൽ ഓർഡർ കൊടുത്ത് വാങ്ങിയ വിത്തുകൾ വീട്ടുമുറ്റത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി തുടങ്ങിയത്. മനോഹരമായ പൂക്കൾ വിരിയാൻ തുടങ്ങിയതോടെ , വേറിട്ട കൂടുതൽ ഇനങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി.
ഇപ്പോൾ 39 ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.പ്ലാസ്റ്റിക്ക് ബെയ്സിനുകളിൽ ചെളിയും വളവും നിറച്ച് താമരയുടെ കിഴങ്ങുകളും, വിത്തും, റണ്ണറും , നട്ടാണ് കൃഷി.
ആയിരം ഇതളുകളുള്ള താമരയായ സഹസ്രദളപത്മം വരെ പ്രവീണ കൃഷി ചെയ്യുന്നു. താമരകളുടെ വലിയൊരു ശേഖരം ഒരുക്കിയതിനൊപ്പം അവയുടെ കിഴങ്ങുകൾ, വിത്തുകൾ ,റണ്ണർ , ആവശ്യക്കാർക്ക് വിറ്റും ഈ വീട്ടമ്മ വരുമാന മാർഗം കണ്ടെത്തുന്നു.
സമൂഹമാധ്യമങ്ങൾ വഴിയാണ് വിൽപ്പന. ആവശ്യക്കാർക്ക് കൊറിയർ ചെയ്തും നൽകും. 200 രൂപ മുതൽ 2000 രൂപ വരെ വിലയുള്ള താമരകൾ ഇവിടുണ്ട്. താമരകളിലെ ഏറ്റവും വിശിഷ്ട ഇനമായ സഹസ്രദളവും ഇവിടുണ്ട്. 2000 രൂപയാണ് വില .
അഖില, സാറ്റാ ബൗൺഗട്ട്, അമേരി കാമെലിയ, വൈറ്റ് പിയോണി, എല്ലോ പിയോണി , പിങ്ക് കോൾഡ്, എന്നീ താമരകൾ ട്രോപ്പിക്കൽ വിഭാഗത്തിൽപ്പെട്ട ഇനങ്ങളും വിവിധയിനം നാടൻ താമരകളും പ്രവീണയുടെ വീട്ടുമുറ്റത്തുണ്ട്.