വിഷ്ണു ഭായ് വീണ്ടും കേരളത്തില്‍ ! പ്രളയകാലത്ത് നന്മയുടെ ആള്‍രൂപമായി തീര്‍ന്ന പുതപ്പുകച്ചവടക്കാരനെ വരവേറ്റ് മലയാളികള്‍…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാരെ നമ്മള്‍ ഭായ് എന്നു വിളിച്ചാണ് അഭിസംബോധന ചെയ്യാറുള്ളത്. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ വന്ന അങ്ങനെയുള്ള ഒരു ഭായിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. വിഷ്ണുഭായ് അത്രയ്ക്ക് ആഴത്തിലാണ് മലയാളികളുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിഷ്ണുഭായ് വീണ്ടും കേരളത്തിലെത്തിയപ്പോള്‍ മലയാളികള്‍ അയാളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്.

പ്രളയകാലത്ത് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കമ്പിളിപ്പുതപ്പ് പ്രളയബാധിതര്‍ക്ക് സൗജന്യമായി നല്‍കിയ വിഷ്ണു എന്ന മധ്യപ്രദേശുകാരനെ ചേര്‍ത്ത് നിര്‍ത്തി കേരളം നന്ദി പറഞ്ഞിരുന്നു. ഇപ്പോള്‍ മഴക്കാലം ആയതോടെ വീണ്ടും കമ്പിളിയുമായി എത്തിയിരിക്കുകയാണ് വിഷ്ണു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ പേരുവിളിച്ചാണ് പുതപ്പ് വാങ്ങുന്നതെന്ന് വിഷ്ണു പറയുന്നു. കേരളത്തെയാകെ പ്രളയം വിഴുങ്ങുന്നതിന് മുന്‍പേ തന്നെ ജില്ലയുടെ മലയോരങ്ങളെ കാലവര്‍ഷം വിറങ്ങലിപ്പിച്ചിരുന്നു. അന്ന് ഇരിട്ടി താലൂക്ക് ഓഫിസില്‍ ജീവനക്കാരെല്ലാം പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഒത്തുകൂടി അസ്വസ്ഥരായി ഇരിക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളിലെത്തിയതിന്റെ പരിചയവുമായി വിഷ്ണു കമ്പിളിപ്പുതപ്പ് വില്‍പനയ്ക്കായി കയറിച്ചെല്ലുന്നത്.

പതിവില്‍ കവിഞ്ഞ നിശബ്ദതയും മറ്റും ശ്രദ്ധിച്ച വിഷ്ണു ഉദ്യോഗസ്ഥരോട് ചോദിച്ചു എന്താണ് സംഭവിച്ചതെന്ന്. പ്രളയത്തെക്കുറിച്ചറിഞ്ഞ വിഷ്ണു തന്റെ കൈവശം ഉണ്ടായിരുന്ന 50 കമ്പിളിപുതപ്പ് ഉടന്‍ തഹസില്‍ദാര്‍ കെ.കെ.ദിവാകരനു കൈമാറി, ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ തണുപ്പകറ്റാന്‍. സംഭവം വാര്‍ത്തയായതോടെ, വിഷ്ണുവിനെ മാതൃകയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അഭ്യര്‍ഥിക്കുകയുണ്ടായി. രണ്ടാം ഘട്ടത്തില്‍ ആറളം ഫാമിലും വയനാട്ടിലുമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ പ്രളയ ബാധിതര്‍ക്കായി 450 പുതപ്പു കൂടി നല്‍കിയാണു വിഷ്ണു കേരളം വിട്ടത്. ഇക്കുറി താന്‍ പാനിപ്പത്തിലെ കമ്പനിയില്‍ നിന്നു നേരിട്ടു വാങ്ങിയതിനാല്‍ മൊത്തക്കച്ചവട വിലയ്ക്കാണു പുതപ്പു വില്‍ക്കുന്നതെന്നു വിഷ്ണു പറഞ്ഞു.

Related posts