കൊല്ലം: പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ച് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടന്നുവരികയാണ്.ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെൻ്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽ വന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെൻ്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ തന്നെ പ്രോസസ് ചെയ്യപ്പെടും.ഇത് ഉപഭോക്താക്കൾക്ക് ബാങ്കുകളുമായോ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും.
ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും കോർപ്പറേഷൻ വ്യവസ്ഥകൾ ലളിതവത്ക്കരിച്ചിട്ടുണ്ട്.എൻപിസിഐയുടെ പുതുക്കിയ നയ പ്രകാരം തെറ്റായ സ്വീകർത്താക്കൾക്ക് അബദ്ധത്തിൽ അയച്ച ഫണ്ടുകൾ വീണ്ടെടുക്കുന്നത് ഉപഭോക്താൾക്ക് അവരുടെ ബാങ്ക് വഴി റീഫണ്ട് അഭ്യർഥന ഫയൽ ചെയ്യാൻ അനുവാദമുണ്ട്.
പുതിയ നിയമ പ്രകാരം എൻപിസിഐയുടെ അനുമതിക്ക് കാത്തിരിക്കാതെ തന്നെ അഭ്യർഥനയിന്മേൽ ചാർജ് ബാക്കുകൾ നേരിട്ട് അംഗീകരിക്കാൻ കഴിയും.ഈ മാറ്റം തർക്കപരിഹാരം വേഗത്തിലാക്കുകയും റീഫണ്ടിലെ കാലതാമസം പരമാവധി കുറയ്ക്കുകയും ചെയ്യും.
വേഗത്തിലുള്ള റീഫണ്ടുകൾക്ക് പുറമേ യുപിഐ പേയ്മെൻ്റുകളും കോർപ്പറേഷൻ വേഗത്തിലാക്കിയിട്ടുണ്ട്.
ജൂൺ 16 മുതലാണ് ഇത് നിലവിൽ വന്നത്. അന്നുമുതൽ ഇടപാടുകളുടെ പ്രോസസിംഗ് സമയം 30 സെക്കൻ്റിൽ നിന്ന് 10 മുതൽ 15 സെക്കൻ്റ് വരെയായി കുറച്ചിട്ടുണ്ട്.മെച്ചപ്പെടുത്തിയ വേഗത ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഇതുമായി ബന്ധപ്പെട്ട സിസ്റ്റങ്ങൾ അപ്ഗ്രേഡ് ചെയ്യാൻ എൻപിസിഐ നേരത്തേ തന്നെ ബാങ്കുകളോടും യുപിഐ ആപ്പുകളോടും നിർദേശിച്ചിരുന്നു.
- എസ്.ആർ. സുധീർ കുമാർ