കൊല്ലം: ഇന്ത്യൻ റെയിൽവേ ഈ സാമ്പത്തിക വർഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. വന്ദേ സ്ലീപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്.ലോകോത്തര സൗകര്യങ്ങളും മികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളും ഉള്ളതായിരിക്കും ഈ ട്രെയിനുകൾ.
നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുകളുടെ നിർമാണത്തിൽ ആകെ മൂന്ന് കമ്പനികളാണ് ഏർപ്പെട്ടിട്ടുള്ളത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് 210 ട്രെയിൻ സെറ്റുകൾ നിർമിക്കും.
ഇതിൽ 10 എണ്ണമാണ് ഈ സാമ്പത്തിക വർഷം പുറത്തിറക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം അന്തിമ ഘട്ടത്തിലാണ്.ഫസ്റ്റ് ക്ലാസ് എസി, ടൂ ടയർ എസി, ത്രീ ടയർ എസി എന്നീ വിഭാഗങ്ങളിലായി 16 കോച്ചുകളാണ് വന്ദേ സ്ലീപ്പർ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 823 ബർത്തുകൾ ഉണ്ടാകും. ഈ ട്രെയിനുകൾ എന്നു മുതൽ ഓടിത്തുടങ്ങും എന്ന കാര്യത്തിൽ റെയിൽവേ ബോർഡിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
ഏതൊക്കെ റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക എന്ന കാര്യത്തിൽ ഉന്നത തലത്തിൽ പ്രാഥമിക ചർച്ചകൾ നടന്നുവരികയാണ്.
ന്യൂഡൽഹി-ഹൗറ, ന്യൂഡൽഹി-പൂനെ, വ്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-സെക്കന്തരാബാദ് തുടങ്ങിയ നിരവധി റൂട്ടുകളിൽ ഈ സെമി ഹൈ-സ്പീഡ് ട്രെയിൻ ആരംഭിക്കാൻ സാധ്യതയുണ്ട്.
കേരളത്തിനും ഒരു വന്ദേ സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കും എന്നാണ് സൂചനകൾ. ബംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും ഇതെന്നാണ് വിവരം. കേരളത്തിലെ എംപിമാർക്ക് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇത് സംബന്ധിച്ച ചില സൂചനകൾ നൽകിയിട്ടുമുണ്ട്.
- എസ്.ആർ. സുധീർ കുമാർ