മോസ്കോ: ഇസ്രയേല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട് ഇറാനിയൻ കുടുംബത്തോടൊപ്പം റഷ്യയിലെത്തിയ രണ്ടുവയസുള്ള കുഞ്ഞിനെ വിമാനത്താവളത്തിൽ തറയിലടിച്ച് യുവാവ്. കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി നിലവിൽ അബോധാവസ്ഥയിലാണ്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്.
യുദ്ധ ഭീഷണിയിലായ ഇറാനിൽനിന്ന് അഫ്ഗാനിസ്ഥാൻ വഴി റഷ്യയിലെത്തിയതായിരുന്നു കുട്ടിയും ഗർഭിണിയായ അമ്മയും. അമ്മ പുഷ് ചെയർ എടുക്കാൻ നീങ്ങിയതിനിടെയാണ് കുഞ്ഞിനുനേരേ ആക്രമണം നടന്നത്. ബെലാറസിൽനിന്നുള്ള വ്ലാദിമിർ വിറ്റ്കോവ് (31) എന്ന വിനോദ സഞ്ചാരിയാണ് നിരവധി ആളുകൾ നോക്കിനിൽക്കെ ആക്രമണം നടത്തിയത്.
ഇയാൾ ആണവ പ്ലാന്റ് നിർമാണ തൊഴിലാളിയാണ്. വർഗീയ വിദ്വേഷവും ലഹരി പ്രയോഗവുമാണ് അക്രമിയെ പ്രകോപിച്ചതെന്നാണു വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ആഗോളതലത്തിൽ വലിയ പ്രതിഷേധമുയർന്നു.