ഭോപ്പാൽ: മധ്യപ്രദേശിൽ പരിശീലന വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു. വൈമാനിക പരിശീലനം നടത്തുകയായിരുന്ന വനിതാ ട്രെയിനി പൈലറ്റ് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സിനോയ് ജില്ലയിലെ സുക്താര എയർ സ്ട്രിപ്പിലാണ് അപകടം സംഭവിച്ചത്.
ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ച എയർ സ്ട്രിപ്പ്. ലാൻഡിംഗിലുണ്ടായ പിഴവ് കാരണമാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ട്രെയിനി പൈലറ്റ് മാത്രമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്.
റെഡ്ബേർഡ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണു വിമാനം. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു ലാൻഡിംഗിനിടെയുള്ള അപകടം. മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് എയർ സ്ട്രിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ സൻസ്കൃതി ജെയിൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.