ആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ല; വെടിക്കെട്ടിനെതിരെയുള്ള നടപടികളെ പിന്തുണയ്ക്കും: സര്‍ക്കാര്‍

pooramസ്വന്തം ലേഖകന്‍
തൃശൂര്‍: പരമ്പരാഗത ഉത്സവാചാരപ്രകാരമുള്ള ആനയെഴുന്നള്ളിപ്പുകള്‍ക്കു തടസമുണ്ടാകില്ലെന്നും എല്ലാ സഹായസഹകരണവും നല്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്കി യതായി പൂരം സംഘാടകര്‍. നാട്ടാന പരിപാലന ചട്ടം പാലിക്കണമെന്നും ആവശ്യമായ ഇളവുകള്‍ അനുമതിയോടെ അനുവദിക്കുന്നതു പരിഗണിക്കാമെന്നുമാണ് ഉറപ്പ്. വെടിക്കെട്ട് നിയന്ത്രണങ്ങളുമായി കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം  ഇറക്കിയ ഉത്തരവില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ പരിമിതികളുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതു സംബന്ധിച്ച് സംഘാടകര്‍ കേന്ദ്രസര്‍ക്കാരിനെയും, കോടതികളെയും സമീപിക്കുന്നുവെങ്കില്‍ പിന്തുണയ്ക്കും.

വിവിധ പൂരം സംഘാടകരും ഉത്സവാഘോഷ പ്രതിനിധികളുമായി സെക്രട്ടറിയേറ്റില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. മന്ത്രിതല യോഗത്തില്‍ തൃപ്തിയുണ്ടെന്നും അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു. പൂരം എഴുന്നള്ളിപ്പും വെടിക്കെട്ടും സംബന്ധിച്ച് നിലനില്ക്കുന്ന ആശങ്കകളും ആശയങ്ങളും കേന്ദ്രത്തെ അറിയിക്കാമെന്ന പൂരം സംഘാടകരുടെ നിര്‍ദ്ദേശത്തിനു സഹായിക്കുമെന്നു മന്ത്രിമാര്‍ ഉറപ്പുനല്‍കി. ഇക്കാര്യത്തില്‍ ഉത്സവാഘോഷ കമ്മിറ്റികള്‍, സര്‍ക്കാരിന്റെ പിന്തുണയോടെ മെമ്മോറാണ്ടം തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ ധാരണയായി.

പള്ളിയിലായാലും ക്ഷേത്രങ്ങളിലായാലും പരമ്പരാഗത ആചാരക്രമങ്ങള്‍ മാറ്റമില്ലാതെ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി എല്ലാ സഹായങ്ങളും നല്കുമെന്നും യോഗം വിളിച്ചു ചേര്‍ത്ത ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.

വനംമന്ത്രി രാജു, ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ പ്രഫ.സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും  ജില്ലാ കളക്ടര്‍ എ. കൗശിഗന്‍, കമ്മീഷണര്‍ ഡോ.ജെ. ഹിമേന്ദ്രനാഥ്, ടൂറിസം സെക്രട്ടറി ഡോ. വേണു, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, ജോയിന്റ് സെക്രട്ടറി കെ. മഹേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. ചന്ദ്രശേഖരന്‍, സെക്രട്ടറി എം. മാധവന്‍കുട്ടി, ആന ഉടമസ്ഥസംഘം പ്രസിഡന്റ് ഗണേഷ്കുമാര്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍, വൈസ് പ്രസിഡന്റ് മധു, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളായ വത്സന്‍ ചമ്പക്കര, പി.എസ്. ജയഗോപാല്‍, ആറാട്ടുപുഴ ദേവസ്വം സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി എ.എ. കുമാരന്‍, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് കെ. മാധവന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഷീജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related posts