കടലേറ്റം രൂക്ഷം; വീടുകള്‍ക്കു ഭീഷണി

TCR-KADALAKRAMANAMചാവക്കാട്: ഇടവിട്ട് എത്തുന്ന കനത്തമഴയും ഇടതടവില്ലാതെയുള്ള കടലേറ്റവും തീരവാസികളെ തീര്‍ത്തും ദുരിതത്തിലാക്കി. ഏതാനും ദിവസം മുമ്പ് വേലിയേറ്റത്തോടെ കരയ്ക്ക് കയറിയിരുന്ന കടല്‍കാറ്റും മഴയും ശക്തമായതോടെ രൂക്ഷമായ കടല്‍ഷോഭമായി മാറി. കടലേറ്റത്തെ തുടര്‍ന്ന് ബ്ലാങ്ങാട് നഗരസഭ അതിര്‍ത്തി മുതല്‍ കടപ്പുറം പഞ്ചായത്തിന്റെ മുനക്കക്കടവ് വരെ കടല്‍ക്ഷോഭം രൂക്ഷമാണ്. രാവിലെ ആരംഭിക്കുന്ന കടലാക്രമണം  വൈകീട്ട് ശാന്തമാകും.

ഇന്നുരാവിലെ കടല്‍ വീണ്ടും ക്ഷോഭിച്ചിരിക്കുകയാണ്. മഴ ശക്തമല്ലെങ്കിലും കടല്‍കാറ്റ് ശക്തമായതിനാല്‍ തിരമാലകള്‍ കരയില്‍ ആഞ്ഞടിക്കുകയാണ്. രാവിലെ ആരംഭിച്ച രൂക്ഷമായ കടലേറ്റത്തില്‍ കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയിലും കിഴക്ക് പറമ്പുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കടല്‍ക്ഷോഭം മൂലം പറമ്പുകളിലെ ചാലകുള്‍ മൂടിപോയതിനാല്‍ മഴവെള്ളം കെട്ടിനിന്നാണ് കിഴക്കന്‍ മേഖലകളില്‍ വീടുകള്‍ വെള്ളത്തിലായത്. തിരകരയ്ക്ക് കയറിയാണ് തീരവാസികളുടെ വീടുകളില്‍ വെള്ളം കയറിയത്.

പലയിടത്തും കടല്‍ഭിത്തി തകര്‍ന്ന് കിടക്കുകയാണ്. ഭിത്തി തകര്‍ന്ന  ഭാഗത്തുകൂടിയും ഭിത്തിക്ക് മുകളില്‍കൂടിയും കടല്‍ കരയ്ക്ക് കയറുകയാണ്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് ചെറിയൊരു മത്സ്യകൊയ്ത്ത് ലഭിക്കാറുണ്ട്. കടല്‍ക്ഷോഭിച്ചതിനാല്‍ അതിനും മാര്‍ഗമില്ലാതായി. അഴിമുഖം, ബ്ലാങ്ങാട് ബീച്ച്, എടക്കഴിയൂര്‍ എന്നിവിടങ്ങളില്‍ കടല്‍ കയറി തീരം വെള്ളക്കെട്ടിലാണ്.  കടപ്പുറം പഞ്ചായത്തിലെ പാറപ്പുറത്ത് മുഹമ്മദ്, ചിന്നക്കല്‍ റംല, ചേരിക്കല്‍ സഫിയ, രായംമരക്കാര്‍ വീട്ടില്‍ ഹമീദ് മോന്‍, ആനാംകടവില്‍ കുഞ്ഞുമോന്‍ തുടങ്ങി 15 പേരുടെ വീടുകള്‍ ഭീഷണിയിലാണ്. ഇതിനിടെ കടല്‍ക്ഷോഭം രൂക്ഷമായിട്ടും ജനപ്രതിനിധികളും റവന്യൂ, ജലഅഥോറിറ്റി ഉദ്യോഗസ്ഥരും തിരിഞ്ഞ് നോക്കിയില്ലെന്ന് തീരവാസികള്‍ ആരോപിച്ചു.

Related posts