കരിമ്പത്തെ സായിപ്പിന്റെ കുതിരലായത്തിന് പുനര്‍ജന്മം

KNR-KUTHIRALAYAMതളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം സായിപ്പിന്റെ കുതിരലായത്തിന് പുനര്‍ജനി. കരിമ്പം ജില്ലാ കൃഷിഫാമിലെ സായിപ്പിന്റെ ബംഗ്ലാവിന് സമീപം മേല്‍പ്പുര തകര്‍ന്ന് വീണ് നാശത്തിലായിരുന്ന കുതിരലായം ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് ഒന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് പുനര്‍നിര്‍മിച്ചത്. ഓടിന് പകരം ഷീറ്റുകള്‍ പതിച്ചതല്ലാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും  വരുത്തിയിട്ടില്ല. പഴയ ചുമരുകള്‍ പ്രത്യേക പെയിന്റടിച്ച് പുതുക്കിയിട്ടുണ്ട്,  കൂടാതെ നിലവും കോണ്‍ക്രീറ്റ് ചെയ്തു. പൗരാണിക ഭാവങ്ങള്‍ പരമാവധി നിലനിര്‍ത്തികൊണ്ട് തന്നെയാണ് പുനര്‍നിര്‍മാണം നടത്തിയിരിക്കുന്നത്.

1904 ല്‍ ഫാമിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കരിമ്പത്ത് എത്തിയ ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ അഞ്ചരക്കണ്ടിയില്‍ അതേ കാലഘട്ടത്തില്‍ നിര്‍മിച്ച കറപ്പത്തോട്ടത്തിന്റെയും മേല്‍നോട്ടച്ചുമതല വഹിച്ചിരുന്നു. നിത്യേന അഞ്ചരക്കണ്ടിയില്‍ നിന്നും കുതിരപ്പുറത്താണ് ഡോ.ബാര്‍ബര്‍ കരിമ്പത്ത് എത്തിയിരുന്നത്. പിന്നീട് സായിപ്പിന് വേണ്ടി ഇവിടെ ബംഗ്ലാവ് പണിയുകയായിരുന്നു. ഇതോടനുബന്ധിച്ചാണ് കുതിരലായവും പണിതത്. മൂന്ന് കുതിരകളാണ് അന്ന് കുതിരലായത്തില്‍ ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. വര്‍ഷം 112 ആയിട്ടും ചുമരുകള്‍ക്കൊന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.

കുതിരലായത്തിന് സമീപത്ത് തന്നെയാണ് ബ്രിട്ടീഷ് വാസ്തുശില്പമാതൃകയില്‍ കുശിനിയും പണിതിട്ടുള്ളത്. സ്റ്റോര്‍റൂമും അടുക്കളയും അടങ്ങുന്നതാണ് കുശിനി. അഞ്ച് വിറക് അടുപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇവിടെ അടുപ്പുകള്‍ക്ക് മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെയാണ് പുക പുറത്തേക്ക് പോയിരുന്നത്. പുകയുടെ യാതൊരു വിധ ശല്യവുമില്ലാതെ സുഖകരമായ പാചകത്തിന് അനുയോജ്യമായ വിധത്തിലാണ് കുശിനി നിര്‍മിച്ചിരിക്കുന്നത്. മേല്‍ക്കൂരക്ക് മുകളില്‍ പുകക്കുഴലുമുണ്ട്. ഇവിടെയും മേല്‍ക്കൂര മാത്രമേ നശിച്ചിട്ടുള്ളൂ. ആധുനിക അടുക്കള നിര്‍മ്മാതാക്കളെ അല്‍ഭുതപ്പെടുത്തുന്ന കുശിനിയിലെ അടുപ്പുകള്‍ക്കോ, സ്‌റ്റോര്‍ മുറിക്കോ പറയത്തക്ക കേടുപാടുകളൊന്നുമില്ല. ഇത്തരമൊരു കുശിനി മലബാറില്‍ എവിടെയും ഉള്ളതായി അറിവില്ലെന്നാണ് ചരിത്ര ഗവേഷകര്‍ പറയുന്നത്.

പുതിയ തലമുറക്ക് വേണ്ടി ഇത് സംരക്ഷിച്ചു നിര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനൊടുവില്‍ ജില്ലാ പഞ്ചായത്ത് പുതുക്കിപ്പണിത ബംഗ്ലാവ് കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് തിരക്കിട്ട് ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതേവരെ പ്രവര്‍ത്തന ക്ഷമമാക്കിയിട്ടില്ല. ഏക്കറുകള്‍ നിറഞ്ഞുകിടക്കുന്ന മാന്തോപ്പിന് നടുവിലാണ് ബംഗ്ലാവ്. ഫാം ടൂറിസത്തിന്റെ ഭാഗമായി തകര്‍ച്ചയിലായ കുശിനി കൂടി അറ്റകുറ്റപ്പണികള്‍ നടത്തി ബംഗ്ലാവ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്താല്‍ സര്‍ക്കാറിന് വലിയൊരു തുക വരുമാനമുണ്ടാക്കാമെങ്കിലും ചിലരുടെ കെടുകാര്യസ്ഥത എല്ലാറ്റിനും തടസമാവുകയാണ്.

Related posts