തിരുവനന്തപുരം: പിതൃതർപ്പണത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൻ തിരക്ക്. പ്രധാനപ്പെട്ട പിതൃതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുമുഖം, അരുവിക്കര എന്നിവിടങ്ങളിലാണ് ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബലിതർപ്പണ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പിതൃതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒരേ സമയം 2500 പേർക്ക് തർപ്പണം നടത്താനുള്ള സൗകര്യമുണ്ട്. ശംഖുമുഖം തീരത്ത് കടൽ പ്രക്ഷുബ്ധമായതിനാലും തീരം കടലെടുത്തതിനാലും പ്രത്യേക തയാറാക്കിയ സ്ഥലത്താണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ആബാലവൃദ്ധം ജനങ്ങളാണ് പിതൃക്കൾക്ക് ബലിതർപ്പണത്തിനായി ശംഖുമുഖത്തും തിരുവല്ലത്തും അരുവിക്കരയിലും
എത്തിക്കൊണ്ടിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമായതിനാൽ ആരും കടലിൽ ഇറങ്ങി കുളിക്കരുതെന്ന് അധികൃതർ ജാഗ്രത നിർദേശം നിരന്തരം നൽകുന്നുണ്ട്. കുളിയ്ക്കുന്നതിന് പ്രത്യേക സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണ സ്ഥലങ്ങളിൽ വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കെഎസ്ആർടിസിയും പ്രത്യേകം സർവീസ് നടത്തുന്നുണ്ട്. ജില്ലയിൽ 20 ൽ പരം സ്ഥലങ്ങളിലാണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്. കോവളം, വിഴിഞ്ഞം, പൂജപ്പുര, വട്ടിയൂർക്കാവ്, തുന്പ, കഴക്കൂട്ടം, കഠിനംകുളം, വർക്കല പാപനാശം, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, പൂവൻപാറ, അഴൂർ, പെരുമാതുറ, പൂവൻപാറ എന്നിവിടങ്ങളിലാണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.