ജോണിന്റെ കുടുംബത്തിന്റെ കണ്ണീര്‍ കാണാന്‍ ആരുമില്ലേ? ഇതു കൂടി തകര്‍ന്നടിഞ്ഞാല്‍ പിന്നെ അന്തിയുറങ്ങാന്‍ മറ്റൊരിടമില്ല

KTM-HOUSEവാകത്താനം: കാറ്റും, മഴയും വന്നാല്‍ ഞങ്ങളുടെ നെഞ്ചില്‍ തീയാണ് സാറേ… വാകത്താനം പുത്തന്‍ചന്ത 19-ാം വാര്‍ഡില്‍ വല്യേരിവീട്ടില്‍ 64 കാരനായ ജോണ്‍ യോഹന്നാന്റെ കണ്ഠമിടറിയുള്ള വാക്കുകളാണിത്.നാലു മരത്തൂണുകളില്‍ പഴകി ദ്രവിച്ച തകര ഷീറ്റുകള്‍ കെട്ടി നിര്‍ത്തിയ ഈ കുടില്‍ മഴയത്ത് ചോര്‍ന്നൊലിക്കും. ഇതിനു മുകളില്‍ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് പടുത മാറ്റിയാല്‍ ആകാശം കാണാം. കാറ്റടിച്ചാല്‍ ഷീറ്റുകള്‍ പറന്നുപൊങ്ങും. ഇതു കൂടി തകര്‍ന്നടിഞ്ഞാല്‍ പിന്നെ അന്തിയുറങ്ങാന്‍ മറ്റൊരിടമില്ല.

കൂലിവേല പോലും ചെയ്തു ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ വലയുന്ന ജോണും, ഭാര്യ ചെല്ലമ്മയും, 10-ാം ക്ലാസില്‍ പഠിക്കുന്ന മകന്‍ വിശാന്തുമാണ് ഏതുനിമിഷവും തകര്‍ന്നു വീഴാറായ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. വീടു വയ്ക്കുവാന്‍ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പല പദ്ധതികളും ജോണിന് അനുവദിച്ചിരുന്നു. എന്നാല്‍ സ്വന്തം പേരില്‍ വസ്തുവില്ലാതെ എങ്ങനെ പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതര്‍ ചോദിക്കുന്നത്. കാര്യങ്ങളുടെ സ്ഥിതിയറിഞ്ഞ് പ്രശ്‌നത്തിനു പരിഹാരം കാണേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടി കൈ മലര്‍ത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ജോണും കുടുംബവും.

ജോണിന്റെ പിതാവ് യോഹന്നാന്റെ ചെറുപ്പകാലത്ത് കുടില്‍ കെട്ടി താമസിച്ചതാണിവിടെ. ജോണിനെ കൂടാതെ രണ്ട് സഹോരങ്ങള്‍ കൂടിയുണ്ട്. യോഹന്നാന്റെ മരണശേഷം ഇവര്‍ക്ക് സ്ഥലമുടമ കുടികിടപ്പവകാശമായി 15 സെന്റ് സ്ഥലം വീതിച്ച് തീറാധാരം ചെയ്തു നല്‍കുകയും ചെയ്തു. പിന്നീട് സ്ഥലമുടമ മരിച്ചു.  എന്നാല്‍ നാളിതുവരെ, ആധാരം ചെയ്തു കിട്ടിയ വസ്തു പേരിലാക്കാനോ, സ്വന്തം പേരില്‍ കരമടയ്ക്കുവാനോ കഴിഞ്ഞിട്ടില്ല. അധികൃതരെ സമീപിച്ചു കഴിഞ്ഞാല്‍ വസ്തുവിന്റെ രേഖകള്‍ പരിശോധിച്ചിട്ട് രേഖകളില്‍ പറഞ്ഞ വസ്തു മറ്റെവിടെയോ ആണെന്നാണ് ലഭിക്കുന്ന വിവരം. എങ്കില്‍ ആ വസ്തു ഏതെന്ന് കണ്ടു പിടിക്കേണ്ടവര്‍ കൈമലര്‍ത്തുകയാണെന്നാണ് ജോണ്‍ പറയുന്നത്.

കൈയില്‍ കിട്ടിയ ആധാരവുമായി ഇനി കയറിയിറങ്ങാനിടമില്ല. നൂറിലധികം വര്‍ഷങ്ങളായി ഈ സ്ഥലത്ത് കുടുംബം താമസമാരംഭിച്ചിട്ട്്. സര്‍ക്കാര്‍ ഓഫീസുകളിലെ ചിട്ടവട്ടങ്ങളൊന്നും വശമില്ലാത്ത ജോണിന് സഹായത്തിനൊരാളുമില്ല. കളക്ടര്‍ക്കോ, മുഖ്യമന്ത്രിക്കോ പരാതി കൊടുക്കാമെന്നുവച്ചാല്‍ അതിനും വേണം ബന്ധപ്പെട്ടവരുടെ സഹായം. കൂലിവേല ചെയ്തു കഴിഞ്ഞിരുന്ന ജോണ്‍ രോഗിയായതോടെ നിത്യവൃത്തിക്കുപോലും ഗതിയില്ലാതെയായി. താമസിക്കുന്നിടത്ത് സ്വന്തമായി പണം സ്വരൂപിച്ച് കയറി കിടക്കാനൊരിടം ഉണ്ടാക്കാമെന്ന് കരുതിയാല്‍ അതിനു നിവൃത്തിയില്ലതാനും. ഇതില്‍ നിന്നൊരു മോചനം മരിക്കും മുമ്പ് ഉണ്ടാകണമേയെന്നുള്ള പ്രാര്‍ഥന മാത്രമാണ് ഇപ്പോള്‍ ജോണിന്റെ ഏക ആശ്വാസം.

Related posts