തട്ടിപ്പാണേ സൂക്ഷിച്ചോ തട്ടിപ്പാണല്ലോ… വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് പണം തട്ടുന്ന സംഘങ്ങള്‍ ഇടുക്കിയില്‍ വ്യാപിക്കുന്നു

ktm-rcbookതൊടുപുഴ: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് പണം തട്ടുന്ന സംഘങ്ങള്‍ ഇടുക്കിയില്‍ വ്യാപകമാകുന്നു. തമിഴ്‌നാട്ടില്‍ ആര്‍സി ബുക്കുകള്‍ കൃത്രിമമായി നിര്‍മ്മിച്ചശേഷം സംസ്ഥാനത്തെ പല സ്ഥലങ്ങളിലുമുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വച്ചശേഷം വന്‍ തോതില്‍ കടമെടുക്കുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് വണ്ണപ്പുറത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേരെ അറസ്റ്റു ചെയതിരുന്നു. 40 ഓളം പേര്‍ക്ക് ഇവര്‍ വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ചു നല്‍കിയിരുന്നു. ഈ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്.

ആര്‍.സികള്‍ കൂടാതെ പഞ്ചായത്ത്, വില്ലേജ്, രജിസ്‌ട്രേഷന്‍, സ്കൂള്‍, എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ക്ക് വിവിധ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്. ബാങ്ക് ലോണ്‍, പാസ്‌പോര്‍ട്ട് അപേക്ഷകള്‍, വിദേശ സംബന്ധമായ ജോലികള്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്കായി വ്യാജരേഖകള്‍ തയാറാക്കി നല്‍കുന്ന നിരവധി സംഘങ്ങള്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍  തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ആളുകള്‍ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്നുണ്ട്.

വാഹനങ്ങള്‍ ഇത്തരത്തില്‍ അതിര്‍ത്തി കടത്താന്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഇടവെട്ടി സ്വദേശിയുടെ ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത് വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ചു വിറ്റതായി തൊടുപുഴ പോലീസില്‍ പരാതി ലഭിച്ചിരുന്നു. വ്യാജ രേഖകള്‍ ഉണ്ടാക്കി പണം തട്ടിയ കേസില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് പോലിസിനു ലഭിച്ചിരുന്ന വിവരം. വിദേശത്തു നിന്നും എത്തിയ ബന്ധുക്കള്‍ക്ക് യാത്രാവശ്യത്തിനായാണ് വാഹനം വാടകയ്‌ക്കെടുക്കുന്നതെന്നാണ് ഉടമയെ ഇവര്‍ ധരിപ്പിച്ചത്.

വാഹനം നല്‍കിയശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വാഹനം കൊണ്ടുപോയ യുവാവിനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വാഹനം എത്തിക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വാഹനം ആലപ്പുഴയിലുണ്ടെന്നു കണ്ടെത്തുന്നത്. വാഹനയുടമയും സംഘവും ആലപ്പുഴയിലെത്തി അന്വേഷണം നടത്തി വാഹനം കണ്ടെത്തിയെങ്കിലും ഇന്നോവ കാര്‍ അരൂര്‍ സ്വദേശിയ്ക്ക് നാലുലക്ഷം രൂപയ്ക്ക് പണയം വച്ചതായി മനസിലായി. ഉടമയുടെ പേരും മറ്റു രേഖകളും മാറ്റാതെയാണ് സംഘം ആര്‍സി ബുക്ക് നിര്‍മിച്ചതും പണയം വച്ചതും. ഇടുക്കി ആര്‍ടിഒ രജിസ്‌ട്രേഷനിലുള്ള വാഹനം എറണാകുളം റജിസ്‌ട്രേഷനിലേയ്ക്ക് മാറ്റിയതിനുശേഷമാണ് തട്ടിപ്പ് നടത്തിയത്.

വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ വ്യാജ ആര്‍സി ബുക്ക് നിര്‍മിച്ച് മറിച്ചുവില്‍പന നടത്തിയ സംഭവത്തില്‍ ആറു പേരെ കഴിഞ്ഞ വര്‍ഷം അടിമാലി പോലീസ് അറസ്റ്റു ചെയ്തിരുന്നു.  രണ്ട് കാറുകളും വ്യാജ ആര്‍സി ബുക്കുകളും പിടിച്ചെടുത്തിരുന്നു. മലപ്പുറം വെണ്ടര സ്വദേശി കേളിക്കോടന്‍ അയ്യപ്പദാസ് (30), വണ്ടൂര്‍ തെക്കോട്ട് സ്വദേശി സജീവ് (32), ഒറ്റപ്പാലം കുറ്റിക്കാട്ട് ടിജു (29), പൊന്നാനി സ്വദേശി മുബാറക്ക്(34), ഗൂഡല്ലൂര്‍ സ്വദേശി കറുപേന്ദ്രന്‍(38), തമിഴ്‌നാട് തിരൂര്‍ സ്വദേശിയും വാഹന ബ്രോക്കറുമായ മജീദ് (30) എന്നിവരെയാണ് പിടികൂടിയത്.

രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി തടികൂട്ടില്‍ ബിജുവിന്റെ കാര്‍ വീട്ടില്‍നിന്നും മോഷണം പോയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വന്‍ വാഹനമോഷണ റാക്കറ്റിലെ കണ്ണികള്‍ പോലീസ് പിടിയിലാകാന്‍ കാരണം. രാജകുമാരി സ്വദേശി ബിജു വാഹന ഇടപാടുകാരന്‍ മജീദുവഴിയാണ് മാരുതി റിറ്റ്‌സ് കാര്‍ വിലയ്ക്കുവാങ്ങിയത്. ഇതിന്റെ രേഖകള്‍ വ്യാജമാണെ് ബിജുവിന് അറിയില്ലായിരുന്നു. സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ മോഷ്ടിച്ച് പണം തട്ടുന്ന സംഘം ജില്ലയിലും ഇത്തരം മോഷണം നടത്തുമ്പോള്‍് പോലീസ് അലംഭാവം കാണിക്കുകയാണെന്ന്  ആക്ഷേപം ഉയരുന്നു.

Related posts