തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ വികസനം: സ്ഥലമേറ്റെടുക്കലിനും ഗോഡൗണിനും കോടതി അനുമതി

alp-thieuvellaതിരുവല്ല:  തിരുവല്ല റെയില്‍വേ സ്‌റ്റേഷന്റെ വികസനത്തിനുള്ള തടസങ്ങള്‍ നീങ്ങി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലു ണ്ടായിരുന്ന കേസില്‍ തീര്‍പ്പായതോടെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി വേഗത്തിലാകുന്നതോടെ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്തെ വികസനത്തിന് പച്ചക്കൊടി ഉയര്‍ന്നിരിക്കുകയാണ്. തിരുവല്ല സ്‌റ്റേഷന്റെ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയില്‍ ഗോഡൗണ്‍ നിര്‍മിക്കാനും ഹൈക്കോടതി അനുമതി നല്‍കി. തിരുവല്ല സ്‌റ്റേഷന്റെ വികസനം സാധ്യമാകുന്നതോടെ കിഴക്ക് ഭാഗത്ത്കൂടി മുമ്പുണ്ടായിരുന്ന  വഴിയും പുനഃസ്ഥാപിക്കും. തിരുവല്ല സ്‌റ്റേഷനില്‍ രണ്ടുവരി പാതയ്ക്ക് സ്ഥലമെടുക്കുന്നതിനൊപ്പം പുതിയ ഗുഡ്‌സ് പാതയും ഗോഡൗണും നിര്‍മിക്കുന്നത് ചോദ്യംചെയ്ത് സമീപവാസികളായ ചിലരാണ് നേരത്തെ സിംഗിള്‍ബഞ്ച് മുമ്പാകെ ഹര്‍ജി നല്‍കിയത്.

ഗോഡൗണ്‍ ആള്‍ത്താമസമുള്ളിടത്തുനിന്ന് 25മീറ്റര്‍ അകലെ മാത്രമാണ് ഉള്ളതെന്നും പുതിയത് നിര്‍മിക്കുന്നത് വീണ്ടും അകലം കുറയുമെന്നും ഉള്‍പ്പെടെയുള്ള അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് സിംഗിള്‍ബഞ്ച് ഹര്‍ജി അനുവദിക്കുകയായിരുന്നു. സിമന്റ് ഗോഡൗണ്‍ വരുന്നതിലെ ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അന്നത്തെ വിധി. സ്ഥലമെടുപ്പിനുള്ള വിജ്ഞാപനവും ഇതോടൊപ്പം റദ്ദാക്കി. സിംഗിള്‍ബഞ്ച് ഉത്തരവിനെതിരെ റെയില്‍വേയാണ് പിന്നീട് അപ്പീല്‍ നല്‍കിയത്. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനാണ് തിരുവല്ലയെന്നും റെയില്‍വേ വികസനത്തിന് കൂടുതല്‍ പാതയും കൂടുതല്‍ വാഗണുകളും അടുപ്പിക്കാവുന്ന പ്ലാറ്റ്‌ഫോമും ഷെഡുകളും ആവശ്യമാണെന്നുമായിരുന്നു റെയില്‍വേയുടെ വാദം. ഇതേനിലപാട് വ്യക്തമാക്കി റെയില്‍വേ തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരും കക്ഷിചേര്‍ന്ന് ഹര്‍ജി നല്‍കി.

ഗതാഗതം, ചരക്കുനീക്കം, ചരക്കിറക്കലും കയറ്റലും സൂക്ഷിക്കലും തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട വികസനത്തിന് അവകാശമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഈസാഹചര്യത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് ശരിയായ രീതിയില്‍ പരിഗണിച്ച് പരിഹരിക്കപ്പെടണം. മലിനീകരണ പ്രശ്‌നമില്ലാത്തവിധം റെയില്‍വേയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആകാമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.   സിമന്റ് ഗോഡൗണ്‍ വരുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന  ഹര്‍ജിയില്‍ സ്ഥലമെടുപ്പ് ഉള്‍പ്പെടെ റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് തള്ളിയാണ് ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, ജെ.എല്‍.ഷെഫീക് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവു നല്‍കിയത്. റെയില്‍വേയ്ക്ക് വേണ്ടി അഡ്വ. സി.എസ്.ഡയസും തൊഴിലാളികള്‍ക്ക് വേണ്ടി അഡ്വ. തമ്പാന്‍ തോമസും കോടതിയില്‍ ഹാജരായി.

Related posts