തോടുകള്‍ നികത്തി, ഓടകള്‍ അടച്ചു; മഴപെയ്താല്‍ എംസി റോഡ് വെള്ളക്കെട്ട്

KTM-ODAVELLAMകൊട്ടാരക്കര: മഴപെയ്താല്‍ എംസി റോഡ് വെള്ളത്തിനടിയിലാകും. വാഹനയാത്ര ദുഷ്ക്കരമാകുംവിധമാണ് വെള്ളം നിറയുന്നത്. എംസി റോഡ് നവീകരണത്തിനുശേഷം എല്ലാ മഴക്കാലത്തും ഈ സ്ഥിതി തുടരുന്നുണ്ടെങ്കിലും ശ്വാശ്വത പരിഹാരത്തിന് നടപടികളുണ്ടാകുന്നില്ല. കൊട്ടാരക്കര ടൗണില്‍തന്നെ ഈ രീതിയില്‍ റോഡ് വെള്ളത്തിനടിയിലാകുന്നുണ്ട്. പുലമണ്‍കവല, ഫെയ്ത്‌ഹോംഭാഗം, ലോവര്‍കരിക്കം, മൈലം, റെയില്‍വേപാലം ഭാഗം എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലാകുക പതിവാണ്. ശക്തമായ മഴപെയ്യുമ്പോള്‍ വാഹന ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നു.

ഇതുമൂലമുണ്ടാകുന്ന ഗതാഗത സ്തംഭനവും ജനങ്ങളുടെ യാത്രാദുരിതവും എല്ലാ മഴക്കാലത്തും എംസിറോഡില്‍ പതിവാണ്. കാല്‍നടയാത്രക്കാരും റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു. മലിനജലത്തില്‍ കൂടിയുള്ള കാല്‍നട യാത്ര മഴക്കാല രോഗങ്ങളുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു. റോഡില്‍നിന്നും വെള്ളം ഒഴുകിപോകേണ്ടുന്ന തോടുകള്‍ അടച്ചതും ഓടകള്‍ അടഞ്ഞുകിടക്കുന്നതും എംസിറോഡ് നവീകരണത്തിലെ അശാസ്ത്രീയതയുമാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

റോഡില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തേണ്ടത് പുലമണ്‍ തോട്ടിലാണ്. ഇവിടേക്കുള്ള ചെറുതോടുകള്‍ നീര്‍ച്ചാലുകളുമെല്ലാം മൂടപ്പെട്ടു. ഇവയെല്ലാം നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തോട് പുറമ്പോക്കും സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പടെ കൈയേറിയിട്ടുണ്ട്. ലോകനിലവാരത്തില്‍ പുനര്‍നിര്‍മിച്ചതായി അവകാശപ്പെടുന്ന എംസിറോഡിന്റെ നിര്‍മാണത്തിലും ഓടനിര്‍മാണത്തിലും അശാസ്ത്രീയത സംഭവിച്ചതായി അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഓടകളുടെ നിര്‍മാണം പല ഭാഗങ്ങളിലും ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല.

നീരൊഴുക്ക് സുഗമമാക്കുംവിധമല്ല ഓടകളുടെ അടിത്തട്ടിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്. ഇതുമൂലം മാലിന്യം നിറഞ്ഞ് പല ഭാഗങ്ങളിലും ഓട അടഞ്ഞുകിടക്കുന്നു. റോഡിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തി നിര്‍മിക്കാനോ വെള്ളം കെട്ടികിടക്കാതിരിക്കാനുള്ള ചരിവുകള്‍ നിര്‍മിക്കാനോനിര്‍മാണ വേളയില്‍ കഴിഞ്ഞിട്ടില്ല. എംസിറോഡിലെത്തിച്ചേരുന്ന ഇടറോഡുകളില്‍നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നത് ഈ റോഡിലേക്ക് തന്നെയാണ്.

എംസിറോഡ് നിര്‍മാണത്തിന്റെ കരാര്‍ വിദേശ കമ്പനിക്കായിരുന്നെങ്കിലും അതേറ്റെടുത്ത് നടത്തിയത് നിര്‍മാണ രംഗത്തുള്ള കേരളത്തിലെ പൊതുമേഖലാസ്ഥാപനമായിരുന്നു. സ്ഥലമേറ്റെടുപ്പിലും നിര്‍മാണത്തിലും കൊടിയ അഴിമതി നടന്നതായി അന്നേ ആരോപണമുയര്‍ന്നിരുന്നു. അതിന്റെ തിക്ത ഫലങ്ങളാണ് പൊതുങ്ങള്‍ അനുഭവിക്കുന്നത്. പരിഹാരം പോയിട്ട് അതിനുള്ള ശ്രമം പോലും ഇതുവരെ ഉണ്ടായിട്ടില്ല.

Related posts