“നടത്തിക്കോളൂ, എത്ര കേസ് വേണമെങ്കിലും നടത്തിക്കോളൂ’ കേസിനെ നേരിടാന്‍ തനിക്കു കഴിയും; സരിതയ്‌ക്കെതിരെ കേസ് കൊടുക്കാത്തത് എന്തുകൊണ്ട് ? ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വിഎസ്

vsതൃശൂര്‍: തനിക്കെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭീഷണിക്കെതിരേ തൃശൂരില്‍ വി.എസ്. അച്യുതാനന്ദന്റെ വെല്ലുവിളി. അഴിമതികളെ സംബന്ധിച്ച് താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കെതിരേ ഉമ്മന്‍ചാണ്ടി കേസുകൊടുക്കുമെന്നു പ്രസ്താവന നടത്തിയിരുന്നു വെന്നു പറഞ്ഞുകൊണ്ടാണു വി.എസ് വിഷയത്തിലേക്കു കടന്നത്. ഇതിനു തനിക്ക് ഒന്നേ പറയാനുള്ളൂ…”നടത്തിക്കോളൂ, എത്ര കേസ് വേണമെങ്കിലും നടത്തിക്കോളൂ.’ കേസിനെ നേരിടാന്‍ തനിക്കു കഴിയും. തന്നോടു കേസുപറഞ്ഞു തോറ്റവരാണു കേരളത്തിലെ പല പ്രമുഖരുമെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു. സരിത എസ്. നായര്‍ ഉമ്മന്‍ചാ ണ്ടിക്കെതിരേ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ടല്ലോ. അമ്മയും പെങ്ങമ്മാരും ഉള്ളിടത്തു പറയാന്‍പറ്റാത്ത കാര്യങ്ങളാണ് അതില്‍ പലതും. അതിനെ സംബന്ധിച്ച് ഒരു അന്വേഷണം എന്തേ പറയാത്തൂവെന്നും-വി.എസ് ചോദിച്ചു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും ഹരംകൊള്ളിച്ച വി.എസിന്റെ പ്രസംഗം കൈയടികളോടെയും ആരവങ്ങളോടെയുമാണു സദസ് ശ്രവിച്ചത്. തൃശൂര്‍, ഒല്ലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥികളായ വി.എസ്. സുനില്‍കുമാറിന്റെയും, അഡ്വ. കെ. രാജന്റെയും തെരഞ്ഞെടുപ്പു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

നല്ല തുട്ടുവാങ്ങിയ ഉമ്മന്‍ചാണ്ടി വിഴിഞ്ഞത്തെ ബിജെപി നേതാവ് അദാനിക്കു വിറ്റു. ഇത്തരത്തില്‍ സംസ്ഥാനത്തെ വില്പന നടത്തുന്ന ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും പറഞ്ഞയയ്ക്കാന്‍ തക്കവിധത്തില്‍ കേരള ജനങ്ങള്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. ചാണ്ടിക്ക് എല്ലാം കെട്ടുകെട്ടാനുള്ള സമയമായെന്നും വി.എസ് പരിഹസിച്ചു.

വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കു വീതിച്ചു നല്കുമെന്നും ആയിരുന്നു പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രഖ്യാപനം. കള്ളപ്പണം നിക്ഷേപിച്ചവര്‍ ഉറ്റവരാണെന്ന് ഉപദേശം കിട്ടിയപ്പോള്‍ പ്രഖ്യാപനം വിഴുങ്ങി. പിന്നെ വിദേശ രാജ്യങ്ങള്‍ ചുറ്റി പരസ്പരം ഉടമ്പടികളില്‍ ഏര്‍പ്പെടലായി പണി. ജനങ്ങളുടെ മുഖത്തു നോക്കാനാകാതെ ഉലകംചുറ്റും വാലിബനായി നടക്കുകയാണു മോദി. ഇടയ്ക്കിടെ ഇന്ത്യയിലും വന്നുപോകുന്ന സ്ഥിതിയിലാണിപ്പോഴെന്നും വി.എസ് പരിഹസിച്ചു.

തൃശൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ വെബ്‌സൈറ്റും വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപി എം തൃശൂര്‍ ഏരിയാ സെക്രട്ടറി പി. കെ. ഷാജന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി കെ. രാ ധാകൃഷ്ണന്‍ എംഎല്‍എ, സിപി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്‍, അഡ്വ. വി.എസ് സുനില്‍കുമാര്‍, ഒല്ലൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. രാജന്‍, മേയര്‍ അജിത ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts